ഓട്ടോ ഓടിച്ച് യെല്ലമ്മ സ്വപ്നം കാണുന്നത് ഐ എ എസ്

ബംഗലൂരു| Sajith| Last Modified ബുധന്‍, 13 ജനുവരി 2016 (17:19 IST)
നഗരത്തെ വീര്‍പ്പു മുട്ടിക്കുന്ന ട്രാഫിക്കിനിടയിലും യെല്ലമ്മ എന്ന ഇരുപത്തിരണ്ടുകാരി ഓട്ടോ ഓടിക്കുകയാണ്, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍. ഐ എ എസ് പരീക്ഷയ്ക്കുള്ള മുന്നൊരുക്കം നടത്തുമ്പോഴും ഉപജീവനത്തിനായി ഓട്ടോ സാരഥിയാവുകയാണ് യെല്ലമ്മ.

വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പതിനെട്ടാം വയസ്സില്‍ യെല്ലമ്മ വിവാഹിതയായത്. എന്നാല്‍ ഇന്ന് യെല്ലമ്മയും രണ്ടു വയസ്സുള്ള മകനും മാത്രമാണുള്ളത്. അതിജീവനത്തിനായി സഹോദരന്റെ സഹായത്തോടെ ഓട്ടോ ഓടിക്കാന്‍ പഠിച്ചു. സ്ത്രീ എന്ന കാരണം പറഞ്ഞ് പലരും ഓട്ടോ വാടകയ്ക്ക് നല്കിയിരുന്നില്ല. അവസാനം ഒരു മെക്കാനിക്ക് 130 രൂപ ദിവസവാടകയ്ക്ക് ഓട്ടോ നല്കുകയായിരുന്നു.

രാവിലെ ആറു മണി മുതല്‍ എട്ടു മണി വരെയാണ്
യെല്ലമ്മ ഓട്ടോ ഓടിക്കുന്നത്. ഒഴിവുസമയങ്ങളില്‍ മാത്രമേ പത്രങ്ങളും മാസികകളും വായിക്കാറുള്ളു. പി യു സി പരീക്ഷയ്ക്കു വേണ്ടിയും യെല്ലമ്മ തയ്യാറെടുപ്പു നടത്തുന്നുണ്ട്. എന്നാല്‍ ഒരെയൊരു ലക്ഷ്യം ഐ എ എസ് പദവിയാണ് എന്ന് യെല്ലമ്മ പറയുന്നു.

മറ്റു പല ഓട്ടോ ഡ്രൈവര്‍മാരും അവര്‍ക്ക് കിട്ടുന്ന യാത്രക്കാരെ താന്‍ തട്ടിയെടുക്കുന്നു എന്ന് ആരോപിക്കാറുണ്ട്. എന്നാല്‍ മിക്ക യാത്രക്കാരും തന്നോട്
മൃദുസമീപനമാണ്‌ കാണിക്കുന്നത് എന്ന് യെല്ലമ്മ പറയുന്നു. ചിലരൊക്കെ തന്റെ ജീവിതകഥ ചോദിച്ചു മനസ്സിലാക്കുകയും, പഠിക്കാനുള്ള പ്രചോദനം നല്‍കുകയും ചെയ്യുന്നു. പത്തോ ഇരുപതോ രൂപ കൂട്ടി ഓട്ടോ കൂലി തരുന്നവരും ഉണ്ടാകാറുണ്ടെന്നും യെല്ലമ്മ പറയുന്നു.

ഒരു ദിവസം ഓട്ടോ ഓടിയാല്‍ യെല്ലമ്മയ്ക്ക്
700രൂപ മുതല്‍ - 800രൂപ വരെ ലഭിക്കും. പെട്രോളും, വാടകയും മറ്റു ചിലവുകളും കഴിഞ്ഞ് പകുതിയോളം തുക ഒരു ദിവസം സമ്പാദിക്കാന്‍ കഴിയാറുണ്ടെന്ന് യെല്ലമ്മ പറയുന്നു. ഈ ദാരിദ്ര്യത്തിനിടയിലും ഐഎഎസ് എന്ന ഒരു വലിയ സ്വപ്‌നം സാഷാത്ക്കരിക്കാനുള്ള ഗിയര്‍ മാറ്റുകയാണ്
യെല്ലമ്മ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :