മാതാപിതാക്കളില്‍ നിന്ന് നേരിടേണ്ടിവന്നത് കടുത്ത പീഡനം, താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് രാഹുല്‍ ഈശ്വറിനോട് പറഞ്ഞു: ഹാദിയ

രാഹുല്‍ ഈശ്വര്‍, ഹാദിയ, സുപ്രീംകോടതി, വീട്ടുതടങ്കല്‍, Hadiya, Hadia, Supreme Court
ന്യൂഡല്‍ഹി| BIJU| Last Modified ചൊവ്വ, 20 ഫെബ്രുവരി 2018 (18:16 IST)
ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട്ടിലേക്ക് താമസം മാറ്റിയ ശേഷം മാതാപിതാക്കളില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്നത് കടുത്ത പീഡനമായിരുന്നെന്ന് ഹാദിയ. തന്‍റെ ജീവന്‍ അപകടത്തിലാണെന്നും കൊല്ലപ്പെട്ടേക്കാമെന്നും രാഹുല്‍ ഈശ്വറിനോട് വെളിപ്പെടുത്തിയിരുന്നതായും ഹാദിയ.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത്. മുസ്ലിം മതവിശ്വാസിയായി ജീവിക്കാനുള്ള അവകാശം ലഭിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടു. വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ തന്‍റെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായും ഹാദിയ വെളിപ്പെടുത്തി.

ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തുന്നതായി ബോധ്യപ്പെട്ടപ്പോള്‍ അക്കാര്യം തെളിവ് സഹിതം പൊലീസിന് കൈമാറുന്നതിനായി ജില്ലാ പൊലീസ് മേധാവിയെ കാണണമെന്ന് ആവശ്യപ്പെട്ടു. മൂന്ന് ദിവസം ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. എന്നാല്‍ ജില്ലാ പൊലീസ് മേധാവി കാണാനെത്തിയില്ല. ഇതേത്തുടര്‍ന്നാണ് നിരാഹാരം ആരംഭിച്ചത്. തന്‍റെ ആരോഗ്യം വഷളായിട്ടും ജില്ല പൊലീസ് മേധാവി തെളിവ് പരിശോധിക്കാന്‍ തയ്യാറായില്ലെന്നും ഹാദിയ സത്യാവാങ്മൂലത്തില്‍ ആരോപിക്കുന്നു.

താന്‍ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും മരിച്ചാല്‍ തന്‍റെ മൃതദേഹം ഇസ്ലാം മതാചാരപ്രകാരം സംസ്കാരം നടത്തണമെന്നും ഒരിക്കല്‍ കാണാന്‍ വന്ന രാഹുല്‍ ഈശ്വറിനോട് പറഞ്ഞു. താന്‍ മരിച്ചാല്‍ മാതാപിതാക്കള്‍ തന്‍റെ ശിരോവസ്ത്രം നീക്കി താന്‍ ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയതായി അവകാശപ്പെടുമെന്നും രാഹുല്‍ ഈശ്വറിനെ അറിയിച്ചിരുന്നു - സത്യവാങ്മൂലത്തില്‍ ഹാദിയ പറയുന്നു.

തന്‍റെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിക്കാന്‍ മൂന്നുമാസം നിരാഹാരം കിടന്നിരുന്നതായും ഹാദിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :