പോയതു പോലെ തന്നെ തിരിച്ചെത്തി; അഖിലേഷിനെ പാർട്ടിയിൽ തിരിച്ചെടുത്തു, അച്ചടക്ക നടപടി പാർട്ടി പിൻവലിച്ചു

അഖിലേഷ് ശക്തനെന്ന് തെളിഞ്ഞു

aparna shaji| Last Updated: ശനി, 31 ഡിസം‌ബര്‍ 2016 (14:18 IST)
അച്ചടക്കലംഘനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ തിരിച്ചെടുത്തു. സമാജ്‍വാദി പാർട്ടിയുടെ മുതിർന്ന നേതാവും ഉത്തർപ്രദേശ് മന്ത്രിസഭയിലെ അംഗവുമായ അസംഖാന്റെ മധ്യസ്ഥ ശ്രമത്തിലാണ് തീരുമാനം. പാർട്ടിലെ ഭൂരിഭാഗം എം എൽ എമാരും
അഖിലേഷിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ആകെയുള്ള 229 എസ്.പി എം എൽ എമാരിൽ 194 പേരാണ് അഖിലേഷിനെ പിന്തുണച്ചത്.

അച്ചടക്ക നടപടി പാർട്ടി പിൻവലിച്ചു. അഖിലേഷിനൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്തനായ രാം ഗോപാൽ യാദവിനെയും പാർട്ടിയിലേക്ക് തിരിച്ചെടുത്തു. എസ്.പി അധ്യക്ഷൻ മുലായം സിങ് യാദവിനും എതിരാളിയും അമ്മാവനുമായ ശിവപാൽ യാദവിനും ഞെട്ടൽ ഉളവാക്കുന്ന നീക്കമാണ് അഖിലേഷ് നടത്തിയത്. തന്‍റെ ശക്തി തെളിയിക്കുന്നതിനായി അഖിലേഷ് കാളിദാസ് മാർഗ് അഞ്ചിലെ വസതിയിൽ രാവിലെ എം എൽ എമാരുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് 190 എം എൽ എമാർ പിന്തുണ പ്രഖ്യാപിച്ച് കത്ത് നൽകിയത്.

അഖിലേഷ് യാദവിനെ ആറു വര്‍ഷത്തേക്കായിരുന്നു പാര്‍ട്ടിയില്‍നിന്ന് അധ്യക്ഷന്‍ മുലായം സിങ് യാദവ് പുറത്താക്കിയത്. ഇന്നലെ നടത്തിയ ഈ പ്രഖ്യാപനം പാർട്ടിയിൽ വിള്ളൽ സൃഷ്ടിച്ചിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നായിരുന്നു അഖിലേഷിനും രാം ഗോപാലിനും എതിരെയുണ്ടായിരുന്നു ആരോപണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :