രാഹുൽ വയനാട്ടിൽ മത്സരിക്കുമോ? തീരുമാനം തെരഞ്ഞെടുപ്പ് സമിതിയോഗത്തിനു ശേഷം ഇന്ന്

സ്ഥാനാര്‍ത്ഥിത്വം ഇനിയും വൈകുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രപരണത്തെ മോശമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കെപിസിസി.

Last Modified ബുധന്‍, 27 മാര്‍ച്ച് 2019 (10:10 IST)
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് വന്നേക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി കര്‍ണാടകയില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍, ഇടതു പാര്‍ട്ടികളുടെ സമ്മര്‍ദ്ദം എന്നിവയാണ് തീരുമാനം വൈകുന്നതിന് കാരണമായതെന്നാണ് സൂചന. ഇന്ന് നടക്കാനിരിക്കുന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന.

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിരക്കായതിനാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗമോ നേതൃയോഗമോ ഇന്നലെ ചേര്‍ന്നിരുന്നില്ല. സ്ഥാനാര്‍ത്ഥിത്വം ഇനിയും വൈകുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രപരണത്തെ മോശമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കെപിസിസി.കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലുമുള്ള സുരക്ഷിത മണ്ഡലം തെരഞ്ഞെടുക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്. ഇതില്‍ കേരളത്തിലെ വയനാട് മണ്ഡലം, കര്‍ണാടകയിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലം എന്നിവയ്ക്കാണ് പ്രഥമ പരിഗണന. കര്‍ണാടക്കില്‍ 20 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ ധാര്‍വാഡ് ഒഴികെയുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ധാര്‍വാഡ് നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ്.

ഉത്തര്‍പ്രദേശിലെ അമേഠിയ്ക്കു പുറമെ ദക്ഷിണേന്ത്യയില്‍ ഒരു സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയിരുന്നു. ഇതില്‍ വയനാടിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ മണ്ഡലങ്ങളാണ് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം രാഹുലിനായി നിര്‍ദേശിച്ചത്. പക്ഷെ കര്‍ണാടകയിലെ മണ്ഡലങ്ങള്‍ എല്ലാം തന്നെ ബിജെപിയുമായി കടുത്ത പോരാട്ടം നടത്തി നേടിയെടുക്കേണ്ടതാണെന്ന വിലയിരുത്തല്‍ പാര്‍ട്ടികകത്തുണ്ട്. രാഹുല്‍ മത്സരിക്കുന്ന തീരുമാനത്തിനായി അല്പം കൂടി ക്ഷമിക്കുവാന്‍ കഴിഞ്ഞ ദിവസം എഐസിസി വയനാട് ഡിസിസിയോട് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഇനിയും തീരുമാനം വൈകേണ്ടതില്ല എന്നാണ് എഐസിസി നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :