നെഹ്റു കുടുംബത്തിന്റെ വിശ്വാസം കാത്ത തെക്കൻ സംസ്ഥാനങ്ങൾ

കോണ്‍ഗ്രസിനോടൊപ്പം എക്കാലത്തും നിലനിന്നിട്ടുള്ള കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലമാണ് വയനാട്.

Last Modified ചൊവ്വ, 26 മാര്‍ച്ച് 2019 (18:35 IST)
ചിക്കമംഗളൂരിനും മേടക്കിനും ബെല്ലാരിക്കും ശേഷം ഒരിക്കല്‍ കൂടി നെഹ്രു കുടുംബം മല്‍സരിക്കാന്‍ ദക്ഷിണേന്ത്യ തിരഞ്ഞെടുക്കുമ്പോള്‍ നോട്ടമെത്തുന്നത് വയനാട്ടിലാണ്. കര്‍ണാടകയില്‍ നിന്ന് ചരിത്രം കേരളത്തിലേക്ക് നീങ്ങുന്ന ചിത്രം കൂടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്. ഇന്ദിരാ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ശേഷം നെഹ്‌റു കുടുംബത്തില്‍ നിന്ന് തെക്കേ ഇന്ത്യന്‍ സംസ്ഥാനത്തിലേക്ക് മല്‍സരിക്കാനെത്തുകയാണ് രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസിനോടൊപ്പം എക്കാലത്തും നിലനിന്നിട്ടുള്ള കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലമാണ് വയനാട്. പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ തളച്ച് കോണ്‍ഗ്രസ് മുന്നേറുകയാണെങ്കില്‍ പ്രധാനമന്ത്രിയാകേണ്ട നേതാവാണ് രാഹുല്‍ ഗാന്ധി. ആ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ കേരളത്തിലെ പിന്നോക്ക ജില്ലയായ വയനാട് ദേശീയതലത്തില്‍ ശ്രദ്ധ നേടുമെന്നത് ഉറപ്പാണ്.

പ്രധാന ദേശീയ നേതാക്കള്‍ക്ക് ദക്ഷിണേന്ത്യ ഇടം നല്‍കിയ കാഴ്ച ചരിത്രത്തിലുണ്ട്. അതില്‍ പ്രധാനം കര്‍ണാടകയിലെ ചിക്കമംഗ്‌ളൂരാണ്. 1978 ലെ ഇടക്കാല തെരഞ്ഞെടുപ്പിലാണ് ഇന്ദിരാ ഗാന്ധി മത്സരിച്ചത്. അടിയന്താരവസ്ഥ എന്ന രാജ്യം നേരിട്ട ഇരുണ്ട ദിനങ്ങള്‍ക്ക് പിന്നാലെ ജനരോഷത്തിലേറ്റ കനത്ത പരാജയത്തിന് ശേഷമാണ് ഇന്ദിരാഗാന്ധി ഇടക്കാല തെരഞ്ഞെടുപ്പില്‍ ചിക്കമംഗ്‌ളൂ മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയത്. ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിരേന്ദ്ര പാട്ടിലിനെ 70,000 വോട്ടുകള്‍ക്കാണ് അന്ന് ഇന്ദിര തോല്‍പ്പിച്ചത്. 'നിങ്ങളുടെ വോട്ട് നിങ്ങളുടെ ചെറിയ മകള്‍ക്ക് നല്‍കു' ഇതായിരുന്നു ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ഇപ്പോഴും 'ലിറ്റില്‍ ഡോട്ടര്‍ ടൗണ്‍' എന്നാണ് ചിക്കമംഗ്‌ളൂര്‍ അറിയപ്പെടുന്നത്.

ലോക്‌സഭയില്‍ മറ്റൊരു പ്രധാന മത്സരത്തിന് ദക്ഷിണേന്ത്യ സാക്ഷ്യം വഹിച്ചത് 1999 ല്‍ ആണ്. അന്ന് ഗാന്ധി കുടുംബത്തിന്റെ ഏക്കാലത്തേയും തട്ടകമായ അമേഠിക്കൊപ്പം ബെല്ലാരിയിലും സോണിയാ ഗാന്ധി മത്സരിച്ചു. ബിജെപി നേതാവ് സുഷമ സ്വരാജ് ആയിരുന്നു സോണിയയുടെ എതിരാളി. സോണിയ ഒരു വിദേശി ആണെന്നതായിരുന്നു കോണ്‍ഗ്രസിനെതിരെ അന്ന് സുഷമയുടെ പ്രധാന മുദ്രാവാക്യം. എന്നാല്‍ ബെല്ലാരിയില്‍ അത്തരം പ്രചരണങ്ങള്‍ ഏറ്റില്ല. മറിച്ച് 56,100 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സോണിയാ ഗാന്ധി ജയിക്കുകയാണ് ചെയ്തത്. കാര്‍ഗില്‍ യുദ്ധം കഴിഞ്ഞ് രാജ്യം സമാധനം തേടുന്ന വേളയിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

ഇന്ദിരാ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിച്ച മറ്റൊരു മണ്ഡലം ആന്ധ്രപ്രദശിന്റെ ഭാഗമായ മേടക്ക് ആണ്. ഉത്തര്‍പ്രദേശിലെ റായിബറേലിയോടപ്പമാണ് 1980 ല്‍ ഇന്ദിര മേടക്കില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജയിച്ചു കയറിയത്. ജനതാ പാര്‍ട്ടി നേതാവ് ജയ്പാല്‍ റെഡ്ഡിയായിരുന്നു എതിരാളി. ഇന്ദിര അവസാനമായി മത്സരിച്ചതും ഇവിടെ നിന്നാണ്.

മത്സരത്തിനെത്തിയ നെഹ്രു കുടുംബത്തെയെല്ലാം ജയിപ്പിച്ച ചരിത്രമാണ് ദക്ഷിണേന്ത്യയ്ക്കുള്ളത്. അത് രാഹുലിന്റെ കാര്യത്തിലും ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുള്ള മണ്ഡലമാണ് വയനാട്. കാര്‍ഷികമേഖല മുഖ്യവരുമാനമാക്കിയ ജനങ്ങള്‍ അധിവസിക്കുന്ന, ഒരുപാട് വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് സക്ഷ്യം വഹിച്ച മണ്ഡലം ഇപ്പോള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ സുരക്ഷിത മണ്ഡലമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :