'ബിജെപിയോടുള്ള നിലപാടിൽ വെള്ളം ചേർക്കുന്ന തീരുമാനം അരുത്'; രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ എതിരഭിപ്രായം അറിയിച്ച് കോണ്‍ഗ്രസിലെ ചില ദേശീയ നേതാക്കൾ

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ തീരുമാനം വൈകുന്നതിനിടയിലാണ് ദേശീയ നേതാക്കളില്‍ ചിലര്‍ എതിരഭിപ്രായം അറിയിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Last Modified ഞായര്‍, 24 മാര്‍ച്ച് 2019 (16:08 IST)
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതില്‍ എതിരഭിപ്രായം അറിയിച്ച് കോണ്‍ഗ്രസിലെ ചില ദേശീയ നേതാക്കൾ. ബിജെപിയോടുള്ള നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന തീരുമാനമെടുക്കരുതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉപദേശം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ തീരുമാനം വൈകുന്നതിനിടയിലാണ് ദേശീയ നേതാക്കളില്‍ ചിലര്‍ എതിരഭിപ്രായം അറിയിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് പ്രഖ്യാപനം വൈകുന്നത് വെളിവാക്കുന്നത്. ഇന്ന് 11 മണിക്ക് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ഇന്നലെ അറിയിച്ചത്. എന്നാല്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനം റദ്ദാക്കി. പകരം പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല വാര്‍ത്താ സമ്മേളനം നടത്തുകയും വയനാട് മല്‍സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് അന്തിമ തീരുമാനം പറയേണ്ടതെന്ന് ആവര്‍ത്തിക്കുകയുമാണ്‌ ചെയ്തത്.

വയനാട്ടില്‍ മത്സരിക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന നേതാവും എഐസിസി വക്താവുമായ പിസി ചാക്കോ പ്രതികരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചെന്ന പ്രചരണം വസ്തുതാപരമായി ശരിയല്ല. രാഹുല്‍ അനുകൂലമായി പ്രതികരിച്ചെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ടെങ്കില്‍ അത് ശരിയല്ല. അദ്ദേഹം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :