സരിതയെ രക്ഷിക്കാൻ ഉമ്മൻചാണ്ടി ശ്രമിച്ചു, അന്വേഷണസംഘം വഴിമാറി; സോളാർ റിപ്പോർട്ട്

ഉമ്മൻചാണ്ടി സരിതയെ സഹായിച്ചു

aparna| Last Modified വ്യാഴം, 9 നവം‌ബര്‍ 2017 (09:52 IST)
സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ അന്വേഷണ സംഘം ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. പ്രതിപക്ഷ ബഹളത്തിനിടെയാണ് റിപ്പോർട്ടിലെ സാരാംശം മുഖ്യമന്ത്രി വായിച്ചത്. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോർട്ടാണ് സഭയിൽ വച്ചത്. പൊതുജനതാൽപര്യം കണക്കിലെടുത്താണ് റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ നടപടികളില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാനാണ് തിരുവഞ്ചൂരിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടായത്. കൂടാതെ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രത്യേക അന്വേഷണസംഘത്തിനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉമ്മന്‍ ചാണ്ടിയും പേഴ്‌സനല്‍ സ്റ്റാഫും സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അന്നത്തെ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദും ടീം സോളാറിനെ സഹായിച്ചതായും റിപ്പോട്ടില്‍ പറയുന്നു. ഫോണ്‍ രേഖകളില്‍ ആഴത്തിലുള്ള അന്വേഷണം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിച്ചത്. വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് സഭാ നടപടി തുടങ്ങിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.

മലയാളം ഭരണഭാഷയായതിന് ശേഷം റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയും ഇതാദ്യമായി സമാജികര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും. റിപ്പോർട്ടിന്മേൽ ഇന്ന് ചേരുന്ന സഭയിൽ ചർച്ചയില്ല. സഭ പിരിയുന്ന ഘട്ടത്തിൽ റിപ്പോർട്ട് അംഗങ്ങൾക്കും മാധ്യമങ്ങൾക്കും നൽ‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :