ലീഗുമായുള്ള ബന്ധത്തില്‍ പോറലേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ലീഗുമായുള്ള ബന്ധത്തില്‍ പോറലേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലീഗുമായുള്ള ബന്ധം സുദൃഢമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ലീഗിന്റെ പതാകയാണ് പാറിയതെന്ന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രസംഗിച്ചതോടെയാണ് നിലവിലെ പ്രശ്‌നങ്ങളുടെ തുടക്കം. പറഞ്ഞത് ശുദ്ധവിവരക്കേടാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മറുപടി നല്‍കുകയും ചെയ്തു.

ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാംനമ്പര്‍ വര്‍ഗീയവാദിയാണെന്ന് ആര്യാടന്‍ മുഹമ്മദ് ആരോപിച്ചത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. കോണ്‍ഗ്രസിലെ പലരും പലതും പറയുന്നത് ശ്രദ്ധിക്കുന്നില്ലെന്നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആര്യാടന് മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ കെപിസിസി നിലപാട് വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ആര്യാടന്റേത് കോണ്‍ഗ്രസ് നിലപാടാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും പ്രതികരിച്ചു. കെപിസിസി നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ലീഗ് തുറന്നുപറയുമെന്നും മജീദ് വ്യക്തമാക്കിയിരുന്നു. ആര്യാടന്‍ പറഞ്ഞതു കൊണ്ട് മാത്രം വര്‍ഗീയവാദി ആകില്ലെന്നും കൂടുതല്‍ പറയാനില്ലെന്നുമായിരുന്നു ഇ ടിയുടെ മറുപടി.

ലീഗ് നേതൃത്വം ഒന്നടങ്കം പ്രകോപിതരായതോടെ ആര്യാടനെ തിരുത്തി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :