നിലമ്പൂര്‍ കൊല: ആര്യാടന്‍ ഷൌക്കത്തിന്‍റെ മൊഴിയെടുക്കും

മലപ്പുറം| WEBDUNIA|
PRO
നിലമ്പൂരില്‍ കോണ്‍ഗ്രസ്‌ ഓഫീസില്‍ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘം ആര്യാടന്‍ ഷൌക്കത്തിന്‍റെ മൊഴിയെടുക്കും. ഷൌക്കത്തിന്‍റെ ഓഫീസിലും രാധ ജോലി ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്താനുള്ള തീരുമാനം. അതേസമയം, തന്നെ വ്യക്തിഹത്യ നടത്താനാണ് സി പി എം ശ്രമിക്കുന്നതെന്ന് ആര്യാടന്‍ ഷൌക്കത്ത് ആരോപിച്ചു.

നിലമ്പൂര്‍ സംഭവത്തില്‍ സി പി എം എന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുകയാണ്. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്. രാധയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടുന്ന ഏത് അന്വേഷണവുമായും സഹകരിക്കും - ആര്യാടന്‍ ഷൌക്കത്ത് പറഞ്ഞു. കേസില്‍ ഇതുവരെ 140 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 25ന്‌ മുന്‍പ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.

ആര്യാടന്‍ മുഹമ്മദിന്‍റെ ബന്ധുവായ ആര്യാടന്‍ ആസാദിനെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ആര്യാടന്‍ മുഹമ്മദിന്‍റെ സഹോദരപുത്രനാണ് ആര്യാടന്‍ ആസാദ്. ആര്യാടന്‍ ആസാദിനെ നിലമ്പൂര്‍ സി ഐ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ആര്യാടന്‍ ഷൗക്കത്തിന്‍റെ ഓഫീസിലെ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു.

നിലമ്പൂര്‍ സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സംശയത്തിന്റെ നിഴലിലാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. മുന്‍കാല ചെയ്തികള്‍ വച്ച് നോക്കുമ്പോള്‍ നടന്ന സംഭവങ്ങളില്‍ എല്ലാം ഒരു ആര്യാടന്‍ ടച്ച് കാണാമെന്നും പിണറായി ആരോപിച്ചു. കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുകയാണ് ആര്യാടന്‍ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ അന്വേഷണ സംഘത്തെയും പിണറായി വിമര്‍ശിച്ചു. കേസ് അന്വേഷണ സംഘത്തെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തലവന്‍ ഐ ജി ഗോപിനാഥ് വാടകയ്‌ക്കെടുത്ത ആളെ പോലെയാണ് പെരുമാറുന്നത്. അന്വേഷണം വനിതാ ഐജിയെ ഏല്‍പ്പിക്കണം. പ്രതികള്‍ രണ്ട് പേര്‍ മാത്രമല്ലെന്ന് ഈ നാട്ടുകാര്‍ക്കറിയാം. യാഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനുളള ശ്രമത്തിന് സി പി എമ്മില്‍ നിന്ന് ഏത് സഹായവും രാധയുടെ കുടുംബത്തിനുണ്ടാകുമെന്നും പിണറായി പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :