ഒരു മാസത്തിനുള്ളില്‍ തന്നെ തൂക്കിക്കൊല്ലണമെന്ന് ബിജു രാധാകൃഷ്ണന്‍

കൊല്ലം| WEBDUNIA|
PRO
PRO
ഒരു മാസത്തിനുള്ളില്‍ തന്നെ തൂക്കിക്കൊല്ലണമെന്ന് ബിജു രാധാകൃഷ്ണന്‍ കോടതിയോട് ആവശ്യപ്പെട്ടു. മൂന്ന് കുട്ടികളുടെ സംരക്ഷണ ചുമതല തനിക്കാണെന്നും ശിക്ഷിക്കുകയാണെങ്കില്‍ തന്നെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും ബിജു രാധാകൃഷ്ണന്‍ കോടതിയോട് പറ‌ഞ്ഞു. തന്നെ ചുറ്റിപ്പറ്റിയുള്ള ഗൂഢാലോചനകള്‍ മുഖ്യമന്ത്രിയോട് പറഞ്ഞത് കൊണ്ടാണ് രശ്മി വധക്കേസില്‍ തന്നെ കുടുക്കിയത്. ഒരു മണിക്കൂറോളം സമയമാണ് മുഖ്യമന്ത്രിയോട് സംസാരിച്ചതെന്നും ബിജു വെളിപ്പെടുത്തി.

ചിലര്‍ തന്നെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ തന്നോടു പറഞ്ഞിരുന്നുവെന്നു ബിജു കോടതിയില്‍ വ്യക്തമാക്കി. തനിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചന നടക്കുന്നതായി ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രിയോട് പറഞ്ഞതായി ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയോട് പറഞ്ഞ കാര്യങ്ങള്‍ ഇതുവരെ ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും രശ്മി വധക്കേസില്‍ തനിക്ക് വധശിക്ഷ നല്‍കണമെന്നും ബിജു കോടതിയില്‍ പറഞ്ഞു. കേസില്‍ ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവുനശിപ്പിക്കല്‍, പീഡനം, മകനെ മര്‍ദ്ദിച്ചു എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരായുളള്ളത്. സ്ത്രീപീഡനമാണ് രാജമ്മാളിനെതിരെ ചുമത്തിയിട്ടുള്ളത്.
ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ 2006 ഫെബ്രുവരി മൂന്നിനു രാത്രിയാണു രശ്മി കൊല്ലപ്പെട്ടത്. ബലമായി മദ്യം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ചു കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവസമയത്ത് മൂന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇവരുടെ മകനാണ് കേസിലെ ഒന്നാം സാക്ഷി.

മൂന്നു മാസം നീണ്ട വിചാരണ നടപടികളാണ് നടന്നത്. സരിത എസ് നായരും ശാലു മേനോനും ഉള്‍പ്പെടെ 43 സാക്ഷികളെ പ്രോസിക്യൂഷനും മൂന്നു സാക്ഷികളെ പ്രതിഭാഗവും വിസ്തരിച്ചിരുന്നു. അറുപതോളം രേഖകളും 8 തൊണ്ടിമുതലും കോടതി പരിഗണിച്ചു. കേസില്‍ സരിതയെ പ്രതിചേര്‍ക്കണമെന്ന ഹര്‍ജി കോടതി തള്ളി. രശ്മി കൊല്ലപ്പെട്ട് ഏഴ് വര്‍ഷത്തിനു ശേഷമാണ് കുറ്റക്കാരെ കണ്ടെത്തിയത്. ഇഴഞ്ഞുനീങ്ങിയ അന്വേഷണം ഊര്‍ജ്ജിതമായത് സോളാര്‍ വിവാദം പുറത്തുവന്നതോടെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :