കേരളാ പൊലീസിനെ കുറിച്ച് ഇത്ര പ്രതീക്ഷിച്ചില്ല; ഒരു ചെറിയ കൈയ്യബദ്ധം പറ്റി, അല്ലായിരുന്നെങ്കില്‍ പിടിവീഴില്ലായിരുന്നെന്നു ഗബ്രിയേല്‍

രണ്ട് അബദ്ധം പറ്റി; അല്ലെങ്കിൽ പിടി വീഴില്ലായിരുന്നെന്നു ഗബ്രിയേൽ

തിരുവനന്തപുരം| PRIYANKA| Last Modified ശനി, 13 ഓഗസ്റ്റ് 2016 (08:53 IST)
ഹൈടെക് മോഷണത്തിനിടെ സംഭവിച്ച രണ്ട് അബദ്ധങ്ങളാണു തട്ടിപ്പു നടന്ന എടിഎം പൊലീസ് കണ്ടെത്താനും താന്‍ അറസ്റ്റിലാകാനും കാരണമെന്നു മരിയന്‍ ഗബ്രിയേല്‍. ഒന്ന് ആല്‍ത്തറയിലെ എടിഎം മുറിയില്‍ സ്ഥാപിച്ച ക്യാമറയും റൗട്ടറും തിരികെയെടുത്തില്ല. രണ്ട് പൊലീസ് ഇത്രവേഗം നീങ്ങില്ലെന്ന് വിശ്വാസത്തില്‍ രണ്ടു നാള്‍ കൂടി മുംബൈയില്‍ തങ്ങി.

സംഘത്തിലെ മറ്റുള്ളവര്‍ പറഞ്ഞതനുസരിച്ചു എന്നല്ലാതെ തട്ടിപ്പിന്റെ സാങ്കേതിക വിദ്യയെകുറിച്ച് തനിക്കു വലിയ അറിവില്ലെന്നു നിലപാടിലാണു ഗബ്രിയേല്‍. തന്റെ അറസ്റ്റിനു ശേഷവും മുംബൈയില്‍ നിന്നു പണം പിന്‍വലിക്കുന്നയാളുടെ വിളിപ്പേര് മാത്രമേ അറിയൂ എന്നും ഇയാള്‍ പറഞ്ഞു. റുമേനിയയില്‍ നിന്ന് ഒരുമിച്ചു പദ്ധതിയിട്ടാണു സംഘം വിവിധ ദിവസങ്ങളിലായി മുംബൈയില്‍ എത്തിയത്.

മുംബൈയില്‍ തട്ടിപ്പു നടത്തി പണം സമ്പാദിച്ച ശേഷം മടങ്ങാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍, അവിടത്തെ എടിമ്മുകളിലെ തിരക്കു കാരണം കേരളത്തിലേക്ക് എത്തുകയായിരുന്നു. തലസ്ഥാനത്തു നാല് ഹോട്ടലുകളിലായി തങ്ങി നഗരത്തിലെ അന്‍പതിലേറെ എടിഎമ്മുകള്‍ പരിശോധിച്ചു. ഇതില്‍ റൗട്ടര്‍ ഘടിപ്പിക്കാന്‍ ഏറ്റവും സൗകര്യം ആല്‍ത്തറയിലെ എടിഎമ്മില്‍ മാത്രമായിരുന്നു. ആദ്യം ഒരു ക്യാമറ സ്ഥാപിക്കുകയും പിന്നീട് ഇത് ഇളക്കിമാറ്റി മറ്റൊന്നും സ്ഥാപിക്കുകയുമായിരുന്നു.
ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളതിനാലാണു മുഖം മറയ്ക്കാതെ എടിഎമ്മില്‍ പ്രവേശിച്ചത്. മടങ്ങാനുള്ള തീരുമാനിച്ചതാണു തട്ടിപ്പിലെ പിടിക്കപ്പെടാന്‍ കാരണം.

ചോര്‍ത്തിയ വിവരങ്ങളുമായി ഫ്‌ലോറിന്‍ ഇയോണും ഗബ്രിയേലുമാണു മുംബൈയിലെത്തിയത്. മറ്റു രണ്ടുപേരില്‍ ഒരാള്‍ ചെന്നൈ വഴിയും രണ്ടാമന്‍ തിരുവനന്തപുരം വിമാനത്താവളം വഴിയും രാജ്യം വിട്ടു. 300 വ്യാജ കാര്‍ഡുകളുണ്ടാക്കി. ഇവ ഫ്‌ലോറിന്‍ ഇയോണും ഗബ്രിയേലും ചേര്‍ന്നു പങ്കിട്ടെടുത്തു. ഗബ്രിയേല്‍ പിടിയിലാകുന്നതിന്റെ തലേ ദിവസം ഫ്‌ളോറിന്‍ വിദേശത്തേക്ക് കടന്നു.

ബള്‍ഗേറിയയില്‍ നിന്നാണു ക്യാമറയും റൗട്ടറും വ്യാജ കാര്‍ഡുകളും വാങ്ങിയതെന്ന് ഗബ്രിയേല്‍ പൊലീസിനോട് പറഞ്ഞു. ഇവ കേരളത്തിലെത്തിയ ശേഷം കൂട്ടിയോജിപ്പിച്ചു. പ്രതികളിലൊരാളായ ഫ്‌ളോറില്‍ ഇയോണിന് ഈയിടെ ചെന്നൈയില്‍ നടന്ന എടിഎം തട്ടിപ്പില്‍ പങ്കുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. അവിടെ മൂന്നുപേര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു സമാന രീതിയില്‍ റൗട്ടര്‍ സ്ഥാപിച്ചു തട്ടിപ്പിനു ശ്രമിച്ചത്. മറ്റ് പ്രതികള്‍ക്കായി ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :