17 വർഷം, 19 രാജ്യങ്ങൾ - എബിന്റെ യാത്രകൾ അവസാനിക്കുന്നില്ല

17 വർഷങ്ങൾ കൊണ്ട് 19 രാജ്യങ്ങൾ!

aparna| Last Modified ബുധന്‍, 31 ജനുവരി 2018 (16:00 IST)
തിരക്കു പിടിച്ച നഗരജീവിതവും തൊഴിൽപരമായ സമ്മർദ്ദങ്ങളും ഒഴിവാക്കാനായി മാത്രം യാത്രകൾ ചെയ്യുന്നവരാണ് നമ്മളിലേറെയും. എന്നാൽ, ഒന്നിനും സമയമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന മലയാളികളിൽ നിന്ന് എബിനെ വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിന്റെ യാത്രകളോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. സ്ഥിരജോലിയായിട്ടും സമ്മർദ്ദങ്ങൾ യാതോന്നുമില്ലെങ്കിൽ കൂടി തന്റെ ആഗ്രഹത്തെ കൂടെ കൂട്ടാൻ ഉയർന്ന ജോലിയും പ്രവാസ ജീവിതവും അവസാനിപ്പിച്ചയാളാണ് എബിൻ ജോസ് എന്ന ചെരുപ്പക്കാരൻ.

ഓരോ ചെറിയ യാത്രകളിലും ഹരം കണ്ടെത്തിയ എബിന്റെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിന്നതും ഈ യോത്രകളോടുള്ള പ്രണയമായി‌രിക്കാം. ഒരുപക്ഷേ, അതായി‌രിക്കാം 16 വർഷം നീണ്ടു നിന്ന ആഫ്രിക്കയിലെ ജീവിതത്തിന് എന്നെന്നേക്കുമായി വിരാമമിടാനുള്ള സ്വന്തം തീരുമാനത്തെ വളരെയധികം സന്തോഷത്തോടെ ഏറ്റെടുക്കാൻ ഇദ്ദേഹത്തിന് സാധ്യമായതും.

കോട്ടയംകാരനായ എബിൻ ജോസ് തന്റെ ഇഷ്ടമേഖലയായ യാത്രകളിലേക്ക് പൂർണ്ണമായും കടന്ന് ചെന്നിട്ട് കുറച്ച് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു, എന്നാൽ വളരെ ചെറുപ്പത്തിൽ അച്ഛന്റെ വിരലിൽ തൂങ്ങി നടപ്പു തുടങ്ങിയ കാലം മുതൽ തന്നെ യാത്രകൾ എന്നത് കൗതുകമായി മനസ്സിൽ കുടിയേറിയതാണ്. അതുകൊണ്ട് തന്നെയാവാം 17 വർഷങ്ങൾ കൊണ്ട് 19 രാജ്യങ്ങളോളം സഞ്ചരിക്കാനും ജീവിതവൈവിധ്യങ്ങളും സാംസ്കാരികവൈരുദ്ധ്യങ്ങളും മനസ്സിലാക്കാനും എബിന് കഴിഞ്ഞത്.

തന്റെ ബംഗാളി പ്രണയത്തിന് വേണ്ടി ആദ്യമായി ഇന്ത്യൻ അതിർത്തി താണ്ടിയ എബിന് സൊമാലിയ എന്നത് ആഫ്രിക്കൻ യാത്രകളുടെ തുടക്കം മാത്രമായിരുന്നു. കായലും റബ്ബർത്തോട്ടവുമില്ലാത്ത, ഋതുഭേതങ്ങൾക്കനുസരിച്ച് മുഖം മാറുന്ന, ഹിമാലയൻ നാട്- നേപ്പാൾ, മലയിടുക്കും മരുഭൂമികളും മനോഹരമാക്കുന്ന സൊമായില, മണൽപ്പരപ്പിന്റേയും ദ്വീപുകളുടെയും സവിശേഷതകളാൽ ആകർഷകമായ മാലിദ്വീപ്, കാടുകളും കാട്ടുമൃഗങ്ങളും നിറഞ്ഞ ഉഗാണ്ട, ഗോത്രവർഗ്ഗക്കാരുടെയും ചരിത്ര സ്മാരകങ്ങളുടെയും ഈറ്റില്ലമായ എത്യോപ്യ എന്നീ രാജ്യങ്ങളെല്ലാം എബിന് ഏറെ പ്രീയപ്പെട്ടതാണ്.

മഡഗാസ്കർ, ഘാന, ടാൻസാനിയ, കെനിയ, എറിത്രിയ, റുവാണ്ട തൂടങ്ങിയ രാജ്യങ്ങളും സഞ്ചരിച്ച എബിന്റെ യാത്രകൾ വെറും കാഴ്ചകൾക്ക് വേണ്ടി മാത്രമായിരുന്നില്ല. മറിച്ച് ഓരോ നാടിന്റെ പൈതൃകത്തേയും അടിയുറച്ച ജീവിതപാരമ്പര്യത്തേയും അടുത്തറിയാനുള്ള ശ്രമമായിരുന്നു.

യാത്രാനുഭവങ്ങളിൽ കൗതുകവും സാഹസീകവുമായ ഒട്ടേറെ നിമിഷങ്ങൾ ഓർത്തെടുക്കാനുണ്ട് എബിന്. ഏതൊരു മലയാളിയെയും പോലെ പട്ടിണിപ്പാവങ്ങളുടെയും കപ്പൽ കൊള്ളക്കാരുടെയും നാടാണ് സൊമാലിയ എന്ന ധാരണയുമായി ചെന്നെത്തിയ എബിന് ഏറെ വിസ്മയമായത് നമ്മുടെ നാട്ടിലെ പ്രൈവറ്റ് ബസ്സുകളെന്ന് തോന്നിപ്പിക്കും വിധത്തിൽ തിക്കും തിരക്കുമായി ജീവനുള്ള കോഴികളോടൊപ്പമുള്ള വിമാനയാത്രയുമാണ്. കൂടാതെ ഭാര്യയേയും മൂന്ന് മാസം പ്രായമായ മകളേയും കൂട്ടി എത്യോപ്യയിലെ ടൊസ്സ പർവതം അതിസാഹസികമായി കീഴടക്കിയതും ഉഗാണ്ടയിലെ മർച്ചിസൺ ഫാൾസ് നാഷണൽ പാർക്കിൽ ആഫ്രിക്കൻ ആനകൾക്കൊപ്പം നടന്നതുമെല്ലാം ത്രസിപ്പിക്കുന്ന യാത്രാനുഭവങ്ങളാണ്.

വിദേശരാജ്യങ്ങളിൽ യാത്രയാരംഭിച്ച് സ്വന്തം നാടിന്റെ അന്തസത്ത തേടിയെത്തി എന്നതാണ് എബിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു വസ്തുത. ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച എബിൻ ഇന്നെത്തി നിൽക്കുന്നത് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ അടിവേരുകൾ തേടി ഗോത്രോത്സവങ്ങളുടെ നഗരമായ നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവെല്ലിലാണ്. അധികമൊന്നും കേട്ടുകേൾവിയില്ലാത്ത ആഘോഷമായി മാറുമ്പോഴും ഗോത്രതാളത്തിന്റേയും പാരമ്പര്യത്തിന്റേയും മഹത്തായ വേദിയാണ് ഹോബിൾ ഫെസ്റ്റിവൽ എന്നാണ് എബിന്റെ അഭിപ്രായം. 16 ഓളം ഗോത്രങ്ങളും അവരുടെ കലാ-കായിക-ഭക്ഷണ വൈവിധ്യങ്ങളും ഇടകലർത്തി കരകൗശല വസ്തുക്കളുടെയും കല്ലുമാലകളുടെയും പ്രദർശനവും വിൽപ്പനയുമാണ് ഹോൺബിൽ ഫെസ്റ്റിവല്ലിന്റെ മുഖ്യാകർഷണം. ഇന്ത്യൻ സംസ്കാരത്തിന്റെ സമൃദ്ധിയും പാരമ്പര്യവും യാത്രാപ്രേമികളിലേക്ക് എത്തിക്കാൻ #OutOnRoads4Hornbill എന്ന പേരിൽ യാത്രവിവരണ പരിപാടിയും ഒരു ഡോക്യുമെന്ററിയും നടപ്പാക്കാനാണ് എബിൻ ലക്ഷ്യമിടുന്നത്.

യാത്രകൾക്കു പുറമേ എബിൻ ജോസ് മികച്ച ഒരു എഴുത്തുകാരനും ട്രാവൽ ബ്ലോഗറുമാണ്, യാത്രാനുഭവങ്ങളെ ആസ്പദമാക്കി അഫ്ലിക്ഷൻസോഫ് ലവ് എന്ന നോവലും ഓർഡിയൽ, ഹൊറൊസ്കോപ് എന്നീ ചെറുകഥാ സമാഹാരവും ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ ജെ എന്ന തൂലികാനാമത്തിൽ തന്റെ സൊമാലിയൻ ജീവിതാനുഭവങ്ങളെ കോർത്തിണക്കി 'സൊമാലിയ ഡെയ്സ്' എന്ന നോവലിന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് ഇന്നദ്ദേഹം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :