ഷൊർണൂർ - മംഗലാപുരം പാതയിൽ ഏഴ് വൈദ്യുത തീവണ്ടികൾ; സബ്സ്റ്റേഷനുകൾ രണ്ടിടത്തുമാത്രം

ഷൊർണൂർ - മംഗലാപുരം പാതയിൽ ഏഴ് വൈദ്യുത തീവണ്ടികൾ; സബ്സ്റ്റേഷനുകൾ രണ്ടിടത്തുമാത്രം

പാലക്കാട്| aparna shaji| Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (11:08 IST)
കാത്തിരിപ്പിനൊടുവിൽ - മംഗലാപുരം പാതയിൽ വൈദ്യുത എൻജിനിൽ തീവണ്ടികൾ ഓടിത്തുടങ്ങി. എന്നാൽ സബ്സ്റ്റേഷനുകൾ പൂർത്തിയാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ആശങ്ക. സൗത്ത് കണ്ണൂരിലും ഷോർണൂരിലും മാത്രമാണ് ഇപ്പോൾ സ്ബ്സ്റ്റേഷനുകൾ പൂർത്തിയായിരിക്കുന്നത്. ഏഴ് വൈദ്യുത തീവണ്ടികൾ ഓടിക്കാനാണ് നിർദ്ദേശം.

ഷൊർണൂരിൽ നിന്നും സൗത്ത് കണ്ണൂരിൽ നിന്നും അധിക വൈദ്യുതി എടുത്താണ് തൽക്കാലം തീവണ്ടി ഓടിക്കുന്നത്. ഈ സംവിധാനം വെച്ച് ഇത്രയും തീവണ്ടികൾ എങ്ങനെ ഓടിക്കുമെന്ന സംശയത്തിലാണ് അധികൃതർ. പക്ഷേ തിരൂര്‍, എലത്തൂര്‍, ചെറുവത്തൂര്‍, ഉപ്പള, തൊക്കൂര്‍ എന്നിവിടങ്ങളിലെ സബ്‌സ്റ്റേഷനുകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഷൊർണൂര്‍-മംഗലാപുരം പാതയില്‍ തീവണ്ടികള്‍ പൂര്‍ണമായും വൈദ്യുത എന്‍ജിനില്‍ ഓടിക്കാനാവൂ.

കോഴിക്കോട്- തിരുവനന്തപുരം, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്‌ദി എക്സ്പ്രസുകൾ ഞായറാഴ്ച വൈദ്യുത എൻജിനിൽ ഓടിത്തുടങ്ങിയിരുന്നു. വരും ദിവസങ്ങ‌ളിൽ തിരുവനന്തപുരം- കണ്ണൂർ, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്‌ദി എക്സ്പ്രസുകൾ ഓടിച്ചുതുടങ്ങാനാണ് നിർദ്ദേശം. അതോടൊപ്പം എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം, ആലപ്പുഴ-കണ്ണൂര്‍, കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസുകള്‍, എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസുകൾ, കോയമ്പത്തൂർ- കണ്ണൂർ പാസഞ്ചർ എന്നീ തീവണ്ടികൾ വൈദ്യുതി എൻജിനിൽ ഓടിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

വൈദ്യുതീകരണജോലികള്‍ പൂര്‍ത്തിയായിട്ടും പാതയില്‍ വൈദ്യുത തീവണ്ടി ഓടിക്കാത്തത് ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്നാണ് അടിയന്തരമായി ഏഴ് തീവണ്ടികളെങ്കിലും ഓടിക്കണമെന്ന നിർദ്ദേശമെത്തിയത്. അതേസമയം ചെറുവത്തൂര്‍വരെയുള്ള വൈദ്യുതീകരിച്ച പാതയ്ക്ക് സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :