ഷുഹൈബ് വധക്കേസ്; സിബിഐയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി, സിബിഐയെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് ജയരാജന്‍

കോടതിക്കു കോടതിയുടേതായ നിലപാടുണ്ടാകാം, എനിക്കത് അറിയില്ലെന്ന് മുഖ്യമന്ത്രി

aparna| Last Modified ബുധന്‍, 7 മാര്‍ച്ച് 2018 (17:25 IST)
സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പ് മറികടന്ന് കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഷുഹൈബ് വധക്കേസ് സിബിഐയെ ഏല്‍പ്പിച്ച ഹൈക്കോടതി ഉത്തരവിനോട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയ‌നും സിപിഎം നേതാക്കളും.

സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെമാൽപാഷയുടെ നടപടിയിലാണ് നേതാക്കള്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടേണ്ടെന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്രഷ്ണന്‍, കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ എന്നിവര്‍ അറിയിച്ചു.

അതേസമയം, സര്‍ക്കാര്‍ നിലപാടു കൃത്യമായ ബോധ്യത്തോടെയാണെന്നും ഷുഹൈബ് വധക്കേസ് ശരിയായ രീതിയിലാണ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോടതിക്കു കോടതിയുടേതായ നിലപാടുണ്ടാകാം, എനിക്കത് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെമാൽപാഷയുടെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു കോടിയേരിയുടെ പ്രതികരണം. അന്വേഷണം പറഞ്ഞു കേസ് രാഷ്ട്രീയവല്‍ക്കരിക്കാനാണു കോണ്‍ഗ്രസ് ശ്രമമെന്നും കോടിയേരി വ്യക്തമാക്കി.

സിപിഎമ്മിനെ അടിച്ചമർത്താൻ മുൻപു പലരും ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ചിലർ ശ്രമിക്കുന്നുണ്ട്. ആര്‍എസ്എസും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഇതിനുപിന്നില്‍. ഗൂഢാലോചനയ്ക്കും സിപി‌എമ്മിനെ താറടിച്ച് കാണിക്കാനും വലതുപക്ഷ മാധ്യമ പ്രവര്‍ത്തകരും ശ്രമിക്കുന്നുവെന്ന് ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

അന്വേഷണത്തില്‍ കേരള പൊലീസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ഷുഹൈബിന്‍റെ കുടുംബ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. അന്വേഷണത്തിൽ സംസ്ഥാന സർക്കാർ സഹായിക്കണമെന്നും കേസ് ഡയറിയും കേസുമായി ബന്ധപ്പെട്ട മറ്റ് ഫയലുകളും ഉടൻ തന്നെ സിബിഐയ്ക്ക് കൈമാറാനും സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു.

ഷുഹൈബ് വധക്കേസ് രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ കടുത്ത പരാമര്‍ശങ്ങളാണ് ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കേസ് പരിഗണിച്ച ജസ്റ്റിസ് കെമാൽപാഷ രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ നടത്തിയത്.


പൊലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് വാക്കാൽ നിരീക്ഷിച്ച ഹൈക്കോടതി രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്തിന് നാണക്കേടാണെന്ന് നിരീക്ഷണം നടത്തിയിരുന്നു.

ഹൈക്കോടതിയില്‍ നിന്നുമുണ്ടായ പരാമര്‍ശങ്ങള്‍:-

ഷുഹൈബ് വധത്തിന് പിന്നില്‍ ആരാണെന്നത് എല്ലാവർക്കും അറിയാം. വിഷയത്തില്‍ ഒരു ചെറുവിരല്‍ എങ്കിലും അനക്കാന്‍ പറ്റുമോ?. എല്ലാവരും കൈകഴുകി രക്ഷപ്പെടുകയാണ്. ഷുഹൈബ് വധക്കേസിൽ പ്രതികളെ കൈയിൽ കിട്ടിയിട്ടും ആയുധങ്ങൾ കണ്ടെടുക്കാൻ പൊലീസിനാവാത്തത് ദു:ഖകരമാണ്.
നീതിപൂര്‍വ്വമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസിന് പറയാനാവുമോ എന്നും കോടതി ചോദിച്ചു.

വാദത്തിനിടെ സർക്കാർ അഭിഭാഷകൻ ഈ ഹർജി പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചാണെന്ന് വാദിച്ചത് കോടതിയെ ചൊടിപ്പിച്ചു. താൻ മുമ്പും സിബിഐ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും അതിനുള്ള അധികാരം കോടതിക്കുണ്ടെന്നും ജസ്റ്റീസ് കെമാൽപാഷ ഓർമിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :