കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിക്കൊല്ലുകയല്ല വേണ്ടത്: ശാരദക്കുട്ടി

ബാലപീഡകർക്ക് വധശിക്ഷ വിധിക്കുകയയല്ല വേണ്ടതെന്ന് ശാരദക്കുട്ടി

അപർണ| Last Modified തിങ്കള്‍, 23 ഏപ്രില്‍ 2018 (12:46 IST)
പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിയമഭേദഗതിക്കെതിരെ എഴുത്തുകാരി എസ് ശാരദക്കുട്ടി. ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വേണ്ടതെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ജയിലുകളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു ശിക്ഷയില്‍ കഴിയുന്നവരെ ചെന്നു കണ്ട്, ഒറ്റക്കും കൂട്ടമായും സംസാരിച്ച് അവരുടെ മാനസിക നില പരിശോധിച്ച് അവരെ ഈയവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പരിശോധിച്ച് ആ സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുള്ള ദീര്‍ഘകാല പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും ശാരദക്കുട്ടി പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വേണ്ടത്.

ജയിലുകളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു ശിക്ഷയില്‍ കഴിയുന്നവരെ ചെന്നു കണ്ട്, ഒറ്റക്കും കൂട്ടമായും സംസാരിച്ച് അവരുടെ മാനസിക നില പരിശോധിച്ച് അവരെ ഈയവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പരിശോധിച്ച് ആ സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുള്ള ദീര്‍ഘകാല പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്. അതിന് വിദഗ്ദ്ധപാനല്‍ രൂപീകരിക്കണം. മാനുഷിക പരിഗണനയോടെ കുറ്റവാളികളെ സമീപിക്കാനും ആരോഗ്യകരമായി അവരുമായി ഇടപെടാനും ചിന്തിക്കാനും യുക്തിപരമായി പ്രവര്‍ത്തിക്കാനും കഴിയുന്നവരുടെ പാനലായിരിക്കണം. ദീര്‍ഘകാല പദ്ധതികളിലൂടെ മാത്രമേ സാമൂഹികമായ മനോരോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാനാകൂ.

ദാരിദ്ര്യം, അജ്ഞത, വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപഭോഗം, മടുപ്പിക്കുന്ന മറ്റു ജീവിതാവസ്ഥകള്‍ ,അരാജകമായിരുന്ന ബാല്യകാല ജീവിതം ഇതെല്ലാം കുറ്റവാസനകളുടെ അടിസ്ഥാന കാരണങ്ങളില്‍ പെടാം.

വധശിക്ഷ ആള്‍ക്കൂട്ടമനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരു വ്യര്‍ഥനടപടി മാത്രമാണ്. ഒരിക്കലും അതിനോടു യോജിക്കാനാവില്ല.

തെരുവുനായകള്‍ ഉണ്ടാകുന്നത് പോലെ തന്നെ, പരിസരം മലിനമാകുമ്പോഴാണ് എല്ലാ അരാജകത്വവും വര്‍ധിക്കുന്നത്. നായയെ കൊല്ലുകയല്ല പരിഹാരം, പരിസരം മാലിന്യ മുക്തമാക്കുകയാണ്. ദീര്‍ഘകാല പദ്ധതികള്‍ ആണ് എല്ലാത്തരം പരിവര്‍ത്തനത്തിനും ഉചിതമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :