കസ്‌റ്റഡി മരണം; പൊലീസുകാരെ രക്ഷിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്: വിഎസ്

യുവാവിന്റെ കസ്‌റ്റഡി മരണം , വിഎസ് അച്യുതാനന്ദൻ , രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 13 ജൂലൈ 2015 (11:15 IST)
കോട്ടയം മരങ്ങാട്ടുപള്ളിയിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ
ആഭ്യന്തരമന്ത്രി രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. പൊലീസിൽ അടിയന്തരാവസ്ഥ കാലത്തിന്റെ പ്രേതത്തെ കുടിയിരുത്താനാണ് ആഭ്യന്തരമന്ത്രി ശ്രമിക്കുന്നത്. യുവാവിന്റെ മരണത്തില്‍ പ്രതികളായ പൊലീസുകാരെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരിപ്പ് നടത്തിയതിനെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശൂന്യവേളയിൽ ഈ വിഷയം സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. എന്നാൽ, സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതും നടുത്തളത്തില്‍ ഇരുന്നതും. സഭ ചേരാൻ കഴിയാത്ത സാഹചര്യമായതോടെ സ്പീക്കർ ശക്തൻ നടപടികൾ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിച്ചുവിടുകയായിരുന്നു.

അതേസമയം, സംഭവത്തിൽ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചതായി വ്യക്തമാക്കിയത്. സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായി. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധന നടത്തണമെന്ന വ്യവസ്ഥ പൊലീസ് പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

ഒരാളെ കസ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പോലീസ് പാലിച്ചില്ല. സംഭവത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ചയാവാം. കേസ് സമഗ്രമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അതിന്റെ ഭാഗമായി ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കുകയാണെന്നും ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സിബി മരിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് കളക്ടര്‍ യുവി ജോസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊലീസിന്റെയും നാട്ടുകാരുടെയും വിശദീകരണങ്ങളില്‍ പൊരുത്തക്കേടുണ്ട്. അതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണ്. ഏത് ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്നു സര്‍ക്കാരിനു തീരുമാനിക്കാം. മരിച്ച സിബിയുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കളക്ടര്‍ കൈമാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :