ശുഹൈബിനെ തുണ്ടംതുണ്ടമാക്കി വെട്ടിയരിഞ്ഞ കൊടുംകുറ്റവാളിയെ പിടികൂടാതെ എന്ത് സമാധാനചര്‍ച്ച? - ചെന്നിത്തല

രമേശ് ചെന്നിത്തല, പിണറായി വിജയന്‍, സി പി എം, യു ഡി എഫ്, ജയരാജന്‍, രാഗേഷ്, Ramesh Chennithala, Pinarayi Vijayan, CPM, Jayarajan, Ragesh
തിരുവനന്തപുരം| BIJU| Last Modified ബുധന്‍, 21 ഫെബ്രുവരി 2018 (19:54 IST)
ശുഹൈബിനെ തുണ്ടംതുണ്ടമാക്കി വെട്ടിയരിഞ്ഞ കൊടുംകുറ്റവാളിയെ പിടികൂടാതെ എന്ത് സമാധാനചര്‍ച്ചയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമാധാന ശ്രമങ്ങളില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളന തിരക്കിനിടയില്‍ മുഴുകുമ്പോള്‍ എന്തിനാണ് മുന്‍ഗണന എന്ന് ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും ചെന്നിത്തല ഓര്‍മ്മിപ്പിക്കുന്നു.

ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
കണ്ണൂരില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ നിന്നും യുഡിഎഫ് എന്തുകൊണ്ട് ഇറങ്ങിപ്പോയെന്ന് പലരും ചോദിക്കുന്നുണ്ട്.

സിപിഎമ്മിന്റെ മേല്‍ക്കോയ്മ പ്രകടിപ്പിക്കുന്നതിനാണെങ്കില്‍ കളക്ട്രേറ്റിലെ യോഗം അഴീക്കോടന്‍ സ്മാരകത്തിലേക്ക് മാറ്റുന്നതായിരുന്നു ഉചിതം. കണ്ണൂരില്‍ സമാധാനം പുലരാന്‍ സിപിഎം ആഗഹിക്കുന്നില്ല എന്നതിന് ഏറ്റവും വലിയ തെളിവായിരുന്നു ഇന്ന് വിളിച്ചുകൂട്ടിയ സമാധാനയോഗം. രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായിട്ടല്ല, പകരം സര്‍ക്കാരിന്റെ ഭാഗമായിട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മറുപടി പറഞ്ഞത്.

കണ്ണൂരില്‍ ഇത് വരെ നടന്ന എല്ലാ സമാധാന യോഗങ്ങളിലും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ യു.ഡി.എഫിന്റെ ജനപ്രതിനിധികളെ വിലക്കുകയും സി.പി.എമ്മിന്റെ പ്രതിനികളെ പങ്കെടുപ്പിക്കുകുയം ചെയ്തത് യോഗം അട്ടിമറിക്കുന്നതിനായിരുന്നു. യു.ഡി.എഫിന്റെ എം.എല്‍ എമാരെ യോഗത്തിന്റെ പുറത്തിരുത്തിയ ശേഷം കെ.കെ.രാഗേഷ് എം.പിയെ വേദിയിലിരുത്തിയത് സമാന്യ ജനാധിപത്യ മര്യാദയ്ക്ക് ചേര്‍ന്നതല്ല. കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന ആഗ്രഹം ഉള്ളതിനാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ യു.ഡി.എഫ് തയ്യാറായത്. പക്ഷേ സി.പി.എം അത് അട്ടിമറിക്കുകയായിരുന്നു.

ഷുഹൈബ് കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളെ ഇതുവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തയാറാകാത്തത് ഇവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന് പൊലീസിന് ഉറപ്പുള്ളത് കൊണ്ടല്ലേ ?

നിലത്ത് കുത്തിയിരുന്നു ഷുഹൈബിനെ തുണ്ടം തുണ്ടമാക്കി വെട്ടി അരിഞ്ഞ കൊടുംകുറ്റവാളിയെ പിടികൂടാതെയും വെട്ടാനുപയോഗിച്ച വാള്‍, പ്രതികള്‍ എത്തിയ കാര്‍ തുടങ്ങിയവ കസ്റ്റഡിയില്‍ എടുക്കാതെയും നടത്തുന്ന ഒരു ചര്‍ച്ചയും സമാധാനം സൃഷ്ടിക്കാനുള്ളതല്ല എന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്.

സമാധാന ശ്രമങ്ങളില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളന തിരക്കിനിടയില്‍ മുഴുകുമ്പോള്‍ എന്തിനാണ് മുന്‍ഗണന എന്ന് ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. മുഖ്യമന്ത്രി പോലും ഗൗരവത്തിലെടുക്കാത്ത ചര്‍ച്ചയ്ക്ക് പ്രതിപക്ഷത്തെ വിളിച്ചു കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കരുത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :