ജീവനെടുത്ത് കനത്ത മഴ; 94 മരണം, ലക്ഷക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ - വീടുകള്‍ ഒറ്റപ്പെട്ട നിലയില്‍

ജീവനെടുത്ത് കനത്ത മഴ; 94 മരണം, ലക്ഷക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ - വീടുകള്‍ ഒറ്റപ്പെട്ട നിലയില്‍

  rain , kerala , flood , മഴ , വെള്ളപ്പൊക്കം , അണക്കെട്ട്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (20:37 IST)
സംസ്ഥാനത്തെ ജനജീവിതം താറുമാറാക്കിയ മഴക്കെടുതിയില്‍ ഇതുവരെ 94 പേര്‍ മരിച്ചു. ഓഗസ്‌റ്റ് എട്ടു മുതല്‍ ഇതുവരെയുള്ള ഔദ്യോഗിക കണക്കുകളിലാണ് ഇത്രയും പേര്‍ മരിച്ചതായി വ്യക്തമായത്. 1155 ക്യാമ്പുകളിലായി 1,66,538 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

പ്രളയക്കെടുതിയില്‍ ഇന്നുമാത്രം 59 പേര്‍ മരിച്ചു. നിരവധിയാളുകളെ കാണാതായിട്ടുണ്ട്. കൂടുതൽ പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. വീടുകളുടെ മുകളിലും ടെറസുകളിലുമായിട്ടാണ് ഇവര്‍ കഴിയുന്നത്.

ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെ പല വീടുകളും ഒറ്റപ്പെട്ട നിലയിലാണ്. സൈന്യമടക്കമുള്ളവർ ഈ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇവര്‍ക്ക് കടന്നു ചെല്ലാന്‍ സാധിക്കുന്നില്ല.

നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളത്തിൽ മുങ്ങിയതോടെ ആഗസ്റ്റ്​ 26 വരെ സർവിസ്​നിർത്തിവെച്ചു. ട്രെയിന്‍ ഗതാഗതവും താറുമാറായ അവസ്ഥയിലാണുള്ളത്.

ഈ സാഹചര്യത്തില്‍ പ്രളയക്കെടുതി നേരിടാനും രക്ഷാപ്രവർത്തനത്തിനുമായി കൂടുതൽ കേന്ദ്രസഹായമെത്തും. 35 സംഘങ്ങളിലായി 1000 ദുരന്ത നിവാരണ സേന അംഗങ്ങള്‍ ഉടന്‍ കേരളത്തിലെത്തും. രാത്രിയിലും പകലും പ്രവർത്തിക്കാൻ കഴിയുന്ന സജ്ജീകരണങ്ങൾ ഒരുക്കിയാകും ഇവര്‍ എത്തുക.

അടിയന്തര രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, മെഡിക്കൽ സഹായം, ദുരിത മേഖലയിലെ ഭക്ഷണ വിതരണം തുടങ്ങിയ ജോലികൾക്ക് സംസ്ഥാന ഏജൻസികളെ സഹായിക്കാൻ വേണ്ട സജ്ജീകരണങ്ങളുമായാണ് സേനയെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :