ചുംബന സമരം: സര്‍ക്കാരിന്റേത് അതിശയകരമായ ഇരട്ടത്താപ്പെന്ന് പിണറായി

pinaray vijayan
തിരുവനന്തപുരം| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (12:50 IST)
ചുംബന സമരത്തിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവത്തെപ്പറ്റി പിണറായി പ്രതികരിച്ചത്.

അതിശയകരമായ ഇരട്ടത്താപ്പാണ് ആ സമരത്തോടും അതില്‍ എതിര്‍പ്പുയര്‍ത്തിയവരോടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. തടയാന്‍ എത്തിയവരുടെ ആക്രമണമാണ് മറൈന്‍ ഡ്രൈ വില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പൊലീസ് സംഘത്തിന്റെ സര്‍വ്വവിധ പിന്തുണയോടെയുമാണ് വര്‍ഗീയവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രോശപ്രകടനം നടത്തിയത് ഫേസ്ബുക്ക് കുറുപ്പില്‍ പിണറായി കുറ്റപ്പെടുത്തുന്നു.


പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ....

പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവകാശം ജനാധിപത്യപരമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. കൊച്ചി മറൈന്‍ഡ്രൈവില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധം കോഴിക്കോട്ടെ ഒരു റസ്റ്റോറന്റി്നുനേരെ ഉണ്ടായ സദാചാര പൊലീസ് അക്രമത്തിനെതിരെയാണ് എന്ന് പ്രഖ്യാപിച്ചാണ് ചിലര്‍ സംഘടിപ്പിച്ചത്.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായ പ്രതിഷേധ രീതികളാകുമ്പോള്‍ യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഉണ്ടാകാം.
അങ്ങനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യവും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, അതിശയകരമായ ഇരട്ടത്താപ്പാണ് ആ സമരത്തോടും അതില്‍ എതിര്‍പ്പുയര്‍ത്തിയവരോടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.

തടയാന്‍ എത്തിയവരുടെ ആക്രമണമാണ് മറൈന്‍ ഡ്രൈ വില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്; പോലീസ് പലപ്രാവശ്യം ലാത്തിവീശുകയും പെപ്പര്‍ സ്പ്രേ പ്രയോഗിക്കുകയും ചെയ്തു; ലാത്തിച്ചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകരടക്കം നൂറോളം പേര്ക്ക് പരിക്കേറ്റു എന്നാണ് വാര്‍ത്ത. സമരം തകര്‍ക്കാന്‍ ആയുധവുമായി വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി എത്തിയവരെയാണ് പൊലീസ് അവിടെ സംരക്ഷിച്ചത്.

പൊലീസ് സംഘത്തിന്റെ സര്‍വ്വവിധ പിന്തുണയോടെയുമാണ് വര്‍ഗീയവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രോശപ്രകടനം നടത്തിയത്. പ്രതിഷേധക്കാരെ സംരക്ഷിക്കാനാണ് ഇതെല്ലാം ചെയ്തത് എന്ന ന്യായീകരണം പരിഹാസ്യമാണ്.

ഏതു തലത്തില്‍ ഉണ്ടാക്കിയ ധാരണയുടെ ബലത്തിലാണ് ഈ സമീപനമെന്ന് സംസ്ഥാന ഗവണ്‍മെന്റ് വ്യക്തമാക്കണം. പ്രാദേശികമായോ സംസ്ഥാനതലത്തിലോ കേന്ദ്ര തലത്തിലോ വര്‍ഗീയശക്തികളുമായി അത്തരമൊരു ധാരണയിലെത്തിയിട്ടുണ്ടോ?എങ്കില്‍ എന്താണ് ആ ധാരണ?

ജനങ്ങളുടെ സ്വൈര ജീവിതത്തെ ആക്രമിക്കാന്‍ ഒരു സദാചാര പൊലീസിനെയും അനുവദിക്കാനാവില്ല. പൊലീസും നിയമ സംവിധാനവും സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ല. ഇപ്പോള്‍ പൊലീസിനെ സമാധാന ഭഞ്ജകരുടെ സംരക്ഷണത്തിനാണ് നിയോഗിക്കുന്നത്. ഇത് കേരളത്തിന് അപമാനകരവും അപകടകരവുമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :