സ്വന്തം ഭാര്യയോട് ഒരുത്തന്‍ അപമര്യാദയായി പെരുമാറിയെന്നറിഞ്ഞിട്ടും ജോസ് കെ മാണി മിണ്ടാതിരുന്നോ? ഇത് ഷോണിനെതിരെ കളിച്ച നാറിയ കളി - പി സി ജോര്‍ജ്ജ്

പി സി ജോര്‍ജ്ജ്, ഷോണ്‍ ജോര്‍ജ്ജ്, ജോസ് കെ മാണി, കെ എം മാണി, നിഷ, P C George, Shone George, Jose K Mani, K M Mani, Nisha
കോട്ടയം| BIJU| Last Modified വെള്ളി, 16 മാര്‍ച്ച് 2018 (20:10 IST)
തന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെതിരെയുള്ള നാറിയ രാഷ്ട്രീയക്കളിയുടെ ഭാഗമാണ് ജോസ് കെ മാണി എം‌പിയുടെ ഭാര്യ നിഷയുടെ പുസ്തകവും വിവാദവുമെന്ന് പി സി ജോര്‍ജ്ജ് എം എല്‍ എ. ഇതുകൊണ്ടൊന്നും തന്നെയും ഷോണിനെയും ഒതുക്കാനാവില്ലെന്ന് കെ എം മാണിയും മകനും ഇതുവരെ പഠിച്ചിട്ടില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പി സി ജോര്‍ജ്ജ് പൊട്ടിത്തെറിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്‍റെ മകന്‍ തന്നെ ട്രെയിനില്‍ അപമാനിച്ചതായുള്ള ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെയാണ് ജോര്‍ജ്ജ് രംഗത്തെത്തിയിരിക്കുന്നത്. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ്, പുസ്തകത്തില്‍ പറയുന്ന ഈ സംഭവം നടക്കുന്നതെന്നും താനും കെ എം മാണിയും ഒരുമിച്ച് സഹകരിക്കുന്ന സമയമായിരുന്നു അതെന്നും ജോര്‍ജ്ജ് വ്യക്തമാക്കുന്നു.

അക്കാലത്ത് ജോസ് കെ മാണി യൂത്ത് ഫ്രണ്ടിന്‍റെ പ്രസിഡന്‍റും ഷോണ്‍ ജോര്‍ജ്ജ് ജനറല്‍ സെക്രട്ടറിയുമാണ്. സ്വന്തം ഭാര്യയെ അപമാനിച്ചയൊരാളെ ജനറല്‍ സെക്രട്ടറിയായി പൊക്കിക്കൊണ്ടുനടന്ന ജോസ് കെ മാണി എന്തൊരു മനുഷ്യനാണ്? കെ എം മാണി എന്തൊരു അച്ഛനാണ്? - പി സി ജോര്‍ജ്ജ് ചോദിച്ചു.

പാലായില്‍ ഷോണ്‍ ജോര്‍ജ്ജ് മത്സരിക്കാന്‍ പോകുന്നതായി ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതറിഞ്ഞ് മാണിയും ജോസ് കെ മാണിയും ചേര്‍ന്നുണ്ടാക്കിയ തരം‌താണ കഥയാണിത്. ഷോണിന്‍റെ രാഷ്ട്രീയഭാവി ഇല്ലാതാക്കാനാണ് ഈ നാറിയ കളി കളിക്കുന്നത് - പി സി ജോര്‍ജ്ജ് ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :