ഉമ്മൻചാണ്ടിക്കുള്ളിൽ ഇപ്പോഴും ഉണ്ട് ആ രാഷ്ട്രീയക്കാരൻ!

ഉമ്മൻചാണ്ടിക്കുള്ളിലെ 'സൈലന്റ് പൊളിറ്റിക്സ്'

aparna shaji| Last Updated: തിങ്കള്‍, 2 ജനുവരി 2017 (16:31 IST)
നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവി യു ഡി എഫിനെ കുറച്ചൊന്നുമല്ല തളർത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി കരുതി കാണില്ല. എന്നാൽ ജനങ്ങൾ ഇത്തവണ എൽ ഡി എഫിനൊപ്പമായിരുന്നു. വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നല്ലോ കഴിഞ്ഞ സർക്കാർ. തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന തോൽവി ഉമ്മൻചാണ്ടിയെ കൊണ്ട് കടുത്ത പല നിലപാടുകളും എടുക്കാൻ പ്രേരിപ്പിച്ചു.

സ്ഥാനമാനങ്ങൾ ഒന്നും തന്നെ വേണ്ടെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. സംസ്ഥാനത്തെ പാർട്ടിയുടെ നേതൃത്വത്തിലേക്ക് താൻ ഇല്ലെന്ന് മുൻ മുഖ്യമന്ത്രി പലയാവർത്തി വ്യക്തമാക്കി. എന്നാൽ, അദ്ദേഹത്തിന് ഒരു സ്ഥാനം നൽകണമെന്ന് അതിയായി ആഗ്രഹിക്കുന്ന ആളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടഞ്ഞപ്പോഴൊക്കെ അനുനയശ്രമവുമായി ചെന്നിത്തല എത്തിയെങ്കിലും അദ്ദേഹം അണുവിട വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞെങ്കിലും ഉമ്മൻ ചാണ്ടിയ്ക്കറിയാം വിവാദങ്ങളാണ് അതിന്റെ കാരണമെന്ന്. അതുകൊണ്ടാകുമോ അദ്ദേഹം നേതൃത്വനിരയിലേക്ക് വരാത്തത്. തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടെങ്കിലും ആദ്യസമയങ്ങളിൽ ഒക്കെ എല്ലാകാര്യത്തിലും തീരുമാനങ്ങൾ വ്യക്തമാക്കിയും അഭിപ്രായം പറഞ്ഞും മുൻ നിരയിൽ തന്നെ അദ്ദേഹം ഉണ്ടായിരുന്നു. എന്നാൽ, ഇനിമുതൽ അതിനും താൻ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ഥാനങ്ങൾ ഒന്നും ഏറ്റെടുക്കില്ലെങ്കിലും തനിയ്ക്കുള്ളിൽ ഒരു രാഷ്ട്രീയക്കാരൻ ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ അദ്ദേഹം നടത്തിയ പ്രസ്താവന. മുൻ മുഖ്യമന്ത്രി എന്ന നിലയിൽ അല്ല, പാർട്ടിയിലും മുന്നണിയിലും പ്രവർത്തിക്കുന്ന ഒരു സാധാരണ പ്രവർത്തകനെപ്പോലെ ആയിരുന്നു അദ്ദേഹം നോട്ട് നിരോധന വിഷയത്തെ കുറിച്ച് പറഞ്ഞത്. പക്ഷേ, വാക്കുകളുടെ മൂർച്ഛ - അത് മുൻ മുഖ്യമന്ത്രിയുടേത് തന്നെയായിരുന്നു.

നോട്ട് പിൻവലിക്കൽ നടപടി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണോ ഉദ്ദേശിച്ചത് അതിന്റെ അടുത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അമ്പത് ദിവസം പിന്നിട്ടപ്പോഴും ജനങ്ങളെ നിരാശയിലാക്കുകയാണ് മോദി ചെയ്തത്. പുതുവത്സര ദിനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ നോട്ട് നിരോധനം ലഘൂകരിക്കുന്നതിനായി ഒരു വാക്ക് പോലും മോദി മിണ്ടിയില്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

പ്രാധാന്യമേറിയ വിഷയങ്ങളിൽ പ്രതികരിക്കാൻ ഉമ്മൻചാണ്ടി ശ്രദ്ധിച്ചിരുന്നു. തന്റെ നിലപാട് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാക്കുക‌ൾക്ക് പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കൾ ചെവികൊടുക്കുകയും വില കൽപ്പിക്കുകയും ചെയ്യുന്നുണ്ട്. സുധീരനും പ്രതിപക്ഷ നേതാവിനും നൽകിയ അതേ ബഹുമാനം തന്നെയാണ് പാർട്ടി ഇപ്പോഴും ഉമ്മൻചാണ്ടിയ്ക്ക് നൽകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :