ആരാണ് കള്ളം പറയുന്നത്? ലോക്നാഥ് ബെഹ്റയോ നേതാക്ക‌ളോ? - നദിയുടെ ചോദ്യങ്ങ‌ൾ സർക്കാരിനോട്

നാളത്തെ 'നദി' നിങ്ങളായിരിക്കാം, സൂക്ഷിക്കുക!

aparna shaji| Last Modified ചൊവ്വ, 31 ജനുവരി 2017 (16:13 IST)
വിഷയങ്ങൾ മാറി മാറി വരികയാണ്. അതുകൊണ്ട് തന്നെ, ചിലർക്കുവേണ്ടിയു‌ള്ള നീതിയ്ക്കായി നടത്തിയിരുന്ന സപ്പോർട്ടും കുറഞ്ഞിരിക്കുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്ത നദിയെ ആരും മറന്നിട്ടുണ്ടാകില്ല. ലോ കോളേജിലെ പ്രശ്നങ്ങ‌ൾ ചർച്ച ചെയ്യപ്പെടുന്നതിനിടയിൽ നദിയുടെ പ്രശ്നങ്ങളെ മുഖവുരയ്ക്കെടുക്കാൻ ആർക്കും സമയമില്ലാതായിരിക്കുന്നു..

തന്നെ കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുളളവര്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്ന് രേഖകള്‍ സഹിതം നദീര്‍ വ്യക്തമാക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നദി ചില ചോദ്യങ്ങൾ സർക്കാരിനോട് ചോ‌ദിക്കുന്നത്. നദിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥരാണെന്ന അഭിപ്രായമാണ് പോസ്റ്റിന് ലഭിക്കുന്നത്.

നദിയുടെ വാക്കുകളിലൂടെ:

തലശ്ശേരി സെഷന്‍സ് കോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട പോലീസ് ഫയലുകളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ ഇന്നലെയാണ് കയ്യില്‍ കിട്ടിയത്. എത്ര ഭീകരമായി പൊലീസിന് ഒരു നിരപരാധിയെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി ജീവിതം നശിപ്പിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കെട്ടിച്ചമച്ച തിരക്കഥ.

2016 ഡിസംബര്‍ 19നാണ് ആറളം സ്റ്റേഷനിലെ 148/16 എന്ന ക്രൈമുമായി ബന്ധപ്പെട്ട് എന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിറ്റേന്ന് (20ന്) തെളിവില്ല എന്നും പറഞ്ഞു പൊലീസ് വിട്ടയക്കുകയും ചെയ്തു. എഫ്‌ഐആറിലും പൊലീസ് റിപ്പോര്‍ട്ടിലും മൂന്നു പ്രതികള്‍ക്ക് പുറമേ കണ്ടാലറിയാവുന്നവര്‍ എന്നതില്‍ സംശയം തോന്നി എന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക മാത്രമാണ് ഉണ്ടായത് എന്നാണ് ഡിജിപി ഉള്‍പ്പെടെ പത്ര മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നത്. എന്നാല്‍, എന്റെ പേരും അഡ്രസും മുഴുവന്‍ വിവരങ്ങളും 2016 മേയില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സ്വീഷര്‍ മഫസ്റ്ററിലും ഉള്‍പ്പെടെ എങ്ങനെ വന്നു?.

മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു എന്ന് 2016 മേയിലെ ഡിവൈഎസ്പി റിപ്പോര്‍ട്ടില്‍ കാണുന്നു, ഈ 'കണ്ടാലറിയുന്നവര്‍' എന്നും പറഞ്ഞു പൊലീസ് നാടകം കളിച്ചത് എന്തിനായിരുന്നു? 2017 ജനുവരി ഒമ്പതിന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ടില്‍ നാലാം പ്രതി ആക്കി എന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ തലശേരിയില്‍ നിന്നു ലഭിച്ച രേഖകളില്‍ 2016 മേയില്‍ തന്നെ വ്യക്തമായ ബോധത്തോടെ തിരിച്ചറിഞ്ഞ മൂന്നാം പ്രതിയാണ് ഞാനെന്നു കാണുന്നു.. എങ്ങനെ? എനിക്കും എല്ലാം കൂടെ തല കറങ്ങുന്നുണ്ട്.. ഒന്നും ഒന്നും മനസിലാകുന്നില്ല..ആരാണ് നുണ പറയുന്നത്? ഡിജിപി??.

സോഷ്യല്‍ മീഡിയയിലും മറ്റും ഉണ്ടായ പ്രതിഷേധങ്ങള്‍ കൊണ്ട് പൊലീസ് തങ്ങള്‍ തയ്യാറാക്കിയ നാടകത്തിനു താല്‍ക്കാലിക ഇടവേള നല്‍കുക മാത്രമാണോ ഉണ്ടായത് ? എല്ലാ പ്രതിഷേധങ്ങളും സംസാരങ്ങളും കെട്ടടങ്ങി, സ്വാഭാവികം. വിഷയങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു എന്നത് എനിക്കും നന്നായി അറിയാവുന്ന കാര്യമാണ്.
എത്ര നാളാണ് സമാധാനമായി ഉറങ്ങാന്‍ കഴിയാതെ രാത്രികള്‍ തള്ളി നീക്കി കഴിച്ചു കൂട്ടുക. എന്റെ വിഷയം എല്ലാവരും മറന്നേക്കുക. നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും ഞാന്‍ പോകും. എത്ര കഷ്ടപ്പെട്ടാലും നടന്നു മടുത്താലും ഞാന്‍ നീതി നേടും.

ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ഒരേ ഒരു ഉറപ്പു മതി മുന്നോട്ടു പോകാന്‍. എല്ലാവരും ഒന്നോര്‍ക്കുക. ഭരണകൂടം വേട്ടയാടി ജീവിതം നശിപ്പിച്ച/നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ നിരപരാധിയുടെ പേരല്ല നദി. ഇത്തരം ഭീകര നിയമങ്ങള്‍ നദിയിലൂടെ അവസാനിക്കുമെങ്കില്‍ മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്.

നാളെ പുലരുമ്പോള്‍ എന്റെ പേരിന്റെ സ്ഥാനത്ത് നിങ്ങള്‍ ആരുടെയെങ്കിലും പേരു വന്നേക്കാം. ഒരു തെറ്റും ചെയ്യാതെ നിങ്ങളിപ്പോള്‍ ഉറങ്ങുന്നതു പോലെ മനസമാധാനത്തോടെ 2016 മാര്‍ച്ച് മൂന്നിന് കോഴിക്കോട് കിടന്നുറങ്ങിയ ഞാനാണ് പുലര്‍ന്നപ്പോള്‍ കിലോമീറ്ററുകള്‍ക്കപ്പുറം മാര്‍ച്ച് മൂന്നിന് നടന്ന ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതെന്ന് പൊലീസ് പറയുന്ന തീവ്രവാദി ആയത്. ഉറങ്ങരുത് ആരും..മിണ്ടുകയും അരുത്..ഖത്തറിലെ ജോലി പോയി.

യാത്രയോളം എനിക്കിഷ്ടമുള്ള ഒന്നും ഉണ്ടായിരുന്നില്ല, അതിനുള്ള അവകാശവും നഷ്ടപ്പെട്ടു. കോഴിക്കോട്, വീട്, അങ്ങനെയാണിപ്പോള്‍ ജീവിതം. എത്ര നാളെടുക്കും കേസ് അനുകൂലമാക്കാന്‍ എന്നറിയില്ല. ആര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഒരിക്കലും ഉണ്ടാവരുത്. അതെങ്കിലും ഓര്‍ത്ത് ഒന്നിച്ചൊരു ശബ്ദം നിങ്ങളില്‍ നിന്നു പ്രതീക്ഷിച്ചിരുന്നു. യുഎപിഎ എന്ന ഭീകര നിയമം റദ്ദ് ചെയ്യുക. നീതി വേണം. കിട്ടിയേ തീരൂ..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :