പതിനാലുകാരന്റെ കൊലപാതകം; അമ്മ ജയമോളുടെ മാനസികനില വീണ്ടും പരിശോധിക്കും

ജയമോൾക്ക് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്ന് മകൾ

aparna| Last Modified ഞായര്‍, 21 ജനുവരി 2018 (12:25 IST)
കൊട്ടിയത്തു പതിനാലുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അമ്മ ജയമോളുടെ മാനസികനില വീണ്ടും പരിശോധിക്കും. ജയമോളുടെ മകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്. തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി വിശദമായ പരിശോധന നടത്താനാണു നീക്കം. മൃതദേഹം കൈകാര്യംചെയ്ത രീതിയാണു മാനസികനിലയില്‍ സംശയമുണ്ടാക്കിയത്.

ജിത്തുവിന്റെ സ്നേഹം നഷ്ടപ്പെടുമെന്ന് അമ്മ ഭയന്നിരുന്നുവെന്നും അതാണ് കൊലപാതകത്തിന് പിന്നിലെന്നും മകള്‍ ഇന്നലെ പറഞ്ഞിരുന്നു. അമ്മയ്ക്ക് ചില തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അച്ഛന്റെ വീട്ടില്‍ പോയി വരുന്ന സമയത്തെല്ലാം ജിത്തു അമ്മയോട് ദേഷ്യപ്പെട്ടിരുന്നുവെന്നും മകള്‍ വ്യക്തമാക്കിയിരുന്നു.

അത്തരം സമയങ്ങളിലെല്ലാം അമ്മ രൂക്ഷമായാണ് അവനോട് പ്രതികരിക്കാറുള്ളത്. അല്പസമയത്തിനു ശേഷം അവര്‍ സാധാരണ നിലയിലാകുന്നതിനാല്‍ ചികില്‍സിച്ചില്ലെന്നും അമ്മയ്ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണം ഏറെ വേദനിപ്പിച്ചെന്നും മകള്‍ വ്യക്തമാക്കി. അതേസമയം, മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോള്‍ പറഞ്ഞ മൊഴികൾ കള്ളമാണെന്ന് ജിത്തുവിന്റെ മുത്തച്ഛൻ ജോ‌ണിക്കുട്ടി പറഞ്ഞു.

വസ്തുതർക്കമാണ് കൊലപാതകത്തിനു കാരണമെന്ന ജയമോളു‌ടെ മൊഴി സത്യമല്ലെന്ന് ജോണിക്കുട്ടി പറഞ്ഞു.
'ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ ജിത്തുവും അമ്മ ജയമോളും പങ്കെടുത്തിരുന്നു. സന്തോഷത്തോടെയായിരുന്നു ഇരുവരും പ‌ള്ളിയിൽ നിന്നും പോയത്. വീട്ടിൽ എത്തി വസ്തുത‌ർക്കത്തിന്റെ പേരിൽ കൊലപാതകം ചെയ്തുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല' - ജോണിക്കുട്ടി പറയുന്നു.

മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവയ്ക്കുന്ന കാര്യങ്ങൾ സംസാരിച്ചിട്ടുപോലുമില്ലെന്ന് ജോണിക്കുട്ടി പറയുന്നു. ഒരമ്മയ്ക്ക് സ്വന്തം മകനെ ഇത്ര ക്രൂരമായി കൊല്ലാൻ കഴിയുമോ എന്നും ജോണിക്കുട്ടി ചോദിക്കുന്നു. വസ്തു നൽകില്ലെന്ന് ജിത്തു അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായി ജയമോൾ പോലീസിന് മൊഴിനൽകിയത്‌.

ജിത്തുവിനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് ജയമോൾ കോടതിയെ അറിയിച്ചിരുന്നു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പൊലീസ് മർദ്ദിച്ചു. പൊലീസിന്റെ ഈ നടപടിയില്‍ പരാതിയില്ലെന്നും അവർ കോടതിയിൽ നിലപാടെടുത്തു.

അതേസമയം, പ്രതിയെ മർദ്ദിച്ച പൊലീസിന്റെ നടപടിയെ കോടതി വിമർശിച്ചു. ജയമോൾക്ക് വൈദ്യ സഹായം ലഭ്യമാക്കാനും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാനും ഉത്തരവിട്ടു. ജിത്തുവിന്റെ മരണത്തില്‍ വ്യാഴാഴ്‌ചയാണ് ജയമോളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :