‘പാര്‍വതിയുടെ അഭിപ്രായ പ്രകടനത്തില്‍ തെറ്റില്ല, വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടപെടേണ്ടവര്‍ ഇടപെട്ട് പ്രശ്നം തീര്‍ക്കണമായിരുന്നു’: എകെ ബാലന്‍

‘ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്റ്റാറുകളെയല്ല’; പാര്‍വതിയെ പിന്തുണച്ച് മന്ത്രി എകെ ബാലന്‍

കാഞ്ഞങ്ങാട്| AISWARYA| Last Modified വ്യാഴം, 28 ഡിസം‌ബര്‍ 2017 (15:16 IST)
മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് നടി പാര്‍വതിയ്ക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. നടി പാര്‍വതിയുടെ അഭിപ്രായ പ്രകടനത്തില്‍ തെറ്റില്ലെന്നും വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടപെടേണ്ടവര്‍ ഇടപെട്ട് അവിടെ തന്നെ തീര്‍ക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു.

ഈ സംഭവം വലിച്ച് നീട്ടി കൊണ്ട് പോകുന്നത് ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു. ‘ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്റ്റാറുകളെയല്ല. നടീ- നടന്മാരെയാണ്. ഇത് ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ കണ്ടതാണ്. വിനായകനെ പോലെയുള്ള നടന്മാര്‍ക്ക് അവാര്‍ഡ് കൊടുത്തത് അതിനുള്ള അംഗീകാരമാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് അംഗീകാരം നല്‍കുന്നത് മറ്റ് പലര്‍ക്കും രസിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. അതൊന്നും കാര്യമാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാരോപിച്ച് നടി പാര്‍വതി നല്‍കിയ പാരാതിയില്‍ ഒരാള്‍ അറസ്റ്റിലായത് ഇന്നലെ വാര്‍ത്തയായിരുന്നു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് പാര്‍വതി പൊലീസിന് പരാതി നല്‍കിയിരുന്നു.

നടിക്കെതിരെ കടുത്ത പ്രയോഗം നടത്തിയവരെയാണ് അറസ്റ്റ് ചെയ്യുന്നത്. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. മമ്മൂട്ടി സിനിമ ‘കസബ’യെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഐഎഫ്എഫ്കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :