പ്രളയ ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്

അപർണ| Last Modified ബുധന്‍, 15 ഓഗസ്റ്റ് 2018 (15:03 IST)
മുൻപെങ്ങുമില്ലാത്ത പേമാരിയും പ്രളയവുമാണ് സംസ്ഥാനത്തെങ്ങും. പ്രളയ ദുരന്തം ഏറ്റവും അധികം ബാധിച്ച ജില്ലകളിൽ ഒന്നാണ് വയനാട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഗതാഗതം താറുമാറി.

വയനാട് തീർത്തും ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. വയനാട്ടിലേക്ക് കടക്കാന്‍ മറ്റു ജില്ലക്കാര്‍ക്ക് സാധിക്കാത്ത അവസ്ഥയാണ്. താമരശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായി. ചുരത്തിൽ ഒൻപതാം വളവിൽ മണ്ണിടിച്ചിൽ ഉണ്ടായി. കുറ്റ്യാടി ചുരം, പാൽച്ചുരം എന്നിവിടങ്ങളിലും മണ്ണിടിച്ചിലാണ്.

മഴയിൽ ഇന്നു മാത്രമായി 6 പേർ മരിച്ചു. തലസ്ഥാനത്തടക്കം കേളത്തിന്‍റെ എല്ലാ മേഖലയിലും ശക്തമായതോടെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ അടക്കമുള്ള അപകടസാധ്യതകള്‍ കണക്കിലെടുത്താണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 33 ഡാമുകള്‍ തുറന്നു. സംസ്ഥാനത്തെ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. പമ്പ, ഭാരതപ്പുഴ, പെരിയാർ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു.

നാല് ദിവസത്തേക്ക് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. എല്ലാം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതവും താറുമാറായ അവസ്ഥയിലാണുള്ളത്. നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെയും മുല്ലപ്പെരിയാറിലെയും ജലനിരപ്പില്‍ കാര്യമായ വര്‍ദ്ധനയുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ കരപ്രദേശങ്ങളില്‍ താമസിക്കുന്ന 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ശബരിമല പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :