ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം പൂർത്തിയായി; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം പൂർത്തിയായി; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

ചെങ്ങന്നൂർ| Rijisha M.| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (11:07 IST)
ചെങ്ങന്നൂരിൽ ആരും എവിടെയും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയതിനെത്തുടർന്ന് ചെങ്ങന്നൂരിലെ പാണ്ടനാട്,തിരുവന്‍ വണ്ടൂര്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. അതേസമയം, വീടൊഴിയാൻ വിസമ്മതിക്കുന്നവർ മാത്രമേ ഇപ്പോഴും അവിടെ കഴിയുന്നുള്ളൂ.

85,925 പേരാണ് 212 ക്യാമ്പുകളിലായി കഴിയുന്നത്. ക്യാമ്പില്‍ എത്താത്തവര്‍ 15,000-ത്തോളം വരുമെന്ന് കണക്കാക്കുന്നു. ഇവര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനാണ് ഇനി മുൻഗണന നൽകുക. പ്രദേശത്ത് വെള്ളമൊഴിഞ്ഞതിനെത്തുടർന്ന് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.

പമ്പാനദിയുടെ സംഹാരതാണ്ഡവം ഏറ്റവുംകൂടുതൽ അനുഭവിച്ചത് ചെങ്ങന്നൂർ നഗരസഭയിലെ ഇടനാടാണ്. അതുകഴിഞ്ഞാൽ പാണ്ടനാടും തിരുവൻവണ്ടൂരും വനവാതുക്കരയും അടക്കമുള്ള പ്രദേശങ്ങൾ. അതേസമയം, ചെങ്ങന്നൂരിൽ 30,000 പേർ ഉണ്ടെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇവരാരും അപകട പ്രദേശങ്ങളിൽ അല്ലെന്നും പുറത്തേക്കു വരാൻ താൽപര്യം പ്രകടിപ്പിക്കാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി. ഇവർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളെല്ലാം ഇന്നലെ എത്തിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടനാട്ടിലെ പ്രളയബാധിത മേഖലകളിൽ പതിനായിരത്തോളം ആളുകളാണ് ഇനി അവശേഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :