വൈദ്യുതിക്ക് സര്‍ചാര്‍ജ് വേണമെന്ന് കെ‌എസ്‌ഇബി; കണക്ക് കാണണമെന്ന് റെഗുലേറ്ററി കമ്മീഷന്‍

വൈദ്യുതി സര്‍ചാര്‍ജ്,കെ‌എസ്‌ഇബി, റെഗുലേറ്ററി കമ്മീഷന്‍
തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 4 ഡിസം‌ബര്‍ 2014 (07:59 IST)
ഉപയോക്താക്കളില്‍ നിന്ന് യൂണിറ്റിന് ഏഴു പൈസ വീതം ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ അനുവദിക്കണമെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മുന്‍പാകെ വൈദ്യുതി ബോര്‍ഡ് വാദിച്ചു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ധന വില വര്‍ധനമൂലം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും 32 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും ഇത് യൂണിറ്റിന് ഏഴു പൈസ വീതം പിരിച്ചെടുക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ബോര്‍ഡിന്റെ വാദം. കമ്മീഷനു മുമ്പാകെ നടന്ന ഹിയറിംഗിലാണ് ബോര്‍ഡ് ഇത്തരത്തില്‍ വാദിച്ചത്.

അതേസമയം ബോര്‍ഡിനെ റെഗുലേറ്ററി കമ്മീഷന്‍ നിശിതമായി വിമര്‍ശിച്ചു. ഇന്ധന വില കൂടുമ്പോള്‍ സര്‍ചാര്‍ജ് ചോദിക്കുന്ന വൈദ്യുതി ബോര്‍ഡ്, വില കുറയുമ്പോള്‍ ഉണ്ടാകുന്ന ലാഭത്തിന്റെ കണക്കു നല്‍കാത്തതെന്താണെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചോദിച്ചു. സര്‍ ചാര്‍ജ് ഏര്‍പ്പെടുത്തനമെന്നുണ്ടെങ്കില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്ക് കൂടി സമര്‍പ്പിക്കണമെന്നും കണക്കുകളെല്ലാം വിശദമായി പരിശോധിച്ച ശേഷമേ ഇതു സംബന്ധിച്ചു തീരുമാനമെടുക്കാനാകു എന്നും കമ്മീഷന്‍ നിലപാടെടുത്തു.

കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് ഇന്ധന സര്‍ചാര്‍ജിന് അപേക്ഷിക്കേണ്ട സമയപരിധി കഴിഞ്ഞുവെന്നും ഈ സാഹചര്യത്തില്‍ അപേക്ഷ തള്ളണമെന്നുമാണു ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടത്.

ബോര്‍ഡിന്റെ നടപ്പു സാമ്പത്തികവര്‍ഷത്തെ വരവു ചെലവ് കണക്കുകള്‍ അംഗീകരിക്കുന്നതിനും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതിനും നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് 14നു റഗുലേറ്ററി കമ്മിഷന്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ നിരക്കുവര്‍ധന അപര്യാപ്തമായതിനാല്‍ ഈ ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ഒക്ടോബര്‍ 27നു വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കുകയായിരുന്നു. ഇതു ഫയലില്‍ സ്വീകരിക്കണമോയെന്നു പരിശോധിക്കുന്നതിനുള്ള ഹിയറിങ് ഇന്നു നടത്തും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :