വിവാഹാഭ്യര്‍ഥന നിരസിച്ച ഭര്‍തൃമതിയെ തീവെച്ചുകൊന്നു; പ്രതിയ്ക്ക് ജീവപര്യന്തം

പാലക്കാട്| Sajith| Last Modified ശനി, 30 ജനുവരി 2016 (13:49 IST)
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ഭര്‍തൃമതിയായ യുവതിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഏഴര ലക്ഷം രൂപ പിഴയും ജില്ലാ സെഷന്‍സ് കോടതി വിധിച്ചു.

പട്ടാമ്പി പെരുമുടിയൂര്‍ മൈലാട്ടുവടക്കേതില്‍ മുരളീധരന്റെ ഭാര്യ സിന്ധുവിനെ കൊലപ്പെടുത്തിയ കേസിലാണ് കാറല്‍മണ്ണ തിരുമുല്ലപ്പള്ളിക്കാവ് ‘അമ്പാടി’യില്‍ ആയുര്‍വേദ ഡോക്ടറായ യു പ്രസാദിന്‍(35) പാലക്കാട് അഡീ. ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി സുരേഷ് കുമാര്‍ പോള്‍ ശിക്ഷ വിധിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പ്രതി കൊല നടത്തിയതെന്ന് കോടതി കണ്ടെത്തിയിരുന്നു.

അഞ്ച് ലക്ഷം രൂപ സിന്ധുവിന്റെ 15 വയസ്സുള്ള മകളുടെ പേരില്‍ നിക്ഷേപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടുപോകലിന് ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഏഴ് ലക്ഷം രൂപ പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷവും 50,000 രൂപ പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷവും അധികം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

2009 ഫെബ്രുവരി 22നായിരുന്നു കൊലപാതകത്തിനാസ്പദമായ സംഭവം. മുന്‍ സഹപ്രവര്‍ത്തകയും ഫാര്‍മസിസ്റ്റുമായ സിന്ധുവിനോട് ആയുര്‍വേദ ഡോക്ടറായ പ്രസാദ് വിവാഹാഭ്യര്‍ഥന നടത്തി. സിന്ധു ഇത് നിരസിച്ചു. തുടര്‍ന്ന് ഡോക്ടര്‍ സിന്ധുവിനെ വാഹനത്തില്‍ കയറ്റി സ്വന്തം വീട്ടിലേക്ക് പോവുകയും അവിടെവച്ച് പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്ത്കയും ചെയ്തു എന്നതാണ് കേസ്.

സിന്ധുവും ഡോ. പ്രസാദും മേഴത്തൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്നു.
പ്രസാദ് നെല്ലായ ഗവ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ഡോക്ടറായി ജോലി ചെയ്യുമ്പോഴായിരുന്നു കേസിനാസ്പദമായ ഈ സംഭവം നടന്നത്.

ചെര്‍പ്പുളശ്ശേരി സി ഐ ആയിരുന്ന കെഎം സെയ്തലവി, എസ് ഐമാരായ ബിജു ഭാസ്കര്‍, ഇ സുനില്‍കുമാര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അഡീ. പബ്ളിക് പ്രോസിക്യൂട്ടര്‍ (രണ്ട്) ജയന്‍ സി തോമസ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :