ഡി സിനിമാസ് ദിലീപിനേയും കൊണ്ടേ പോകൂ !

ദിലീപിന് വീണ്ടും പണി, ഇനി രക്ഷയില്ല !

കൊച്ചി| AISWARYA| Last Updated: ശനി, 22 ജൂലൈ 2017 (09:03 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വീണ്ടും പണികിട്ടി.
ഭൂമി ഇടപാടുകളും സാമ്പത്തിക ഇടപാടുകളുമെല്ലാം ഊരാക്കുടുക്കാവുകയാണ് ദിലീപിന്. സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം ദിലീപിനെതിരെ അന്വേഷണം തുടങ്ങി കഴിഞ്ഞു.

ചാലക്കുടിയിലെ ദിലീപിന്റെ തിയറ്റര്‍ സമുച്ചയമായ ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണ് എന്ന ആരോപണവും ദിലീപിന്റെ പേരിലുണ്ട്. ഭൂമി ഇടപാടില്‍ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തിയ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു.

ദിലീപിന്റെ ഡി സിനിമാസ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. 35 സെന്റ് സ്ഥലം തോട് പുറമ്പോക്കാണ് എന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഡി സിനിമാസ് ഇരിക്കുന്ന ബാക്കി സ്ഥലം വലിയ തമ്പുരാന്‍ കോവിലകം വകയുള്ളതാണ്. ഈ സ്ഥലത്തിന് ആദ്യമായി പോക്ക് വരവ് ചെയ്ത് കരമടച്ചത് 2005ലാണെന്നും 2015ല്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

ഭൂമി പ്രശ്‌നം കൂടാതെ ഡി സിനിമാസ് കെട്ടിട നിര്‍മ്മാണത്തിലും ക്രമക്കേട് നടന്നതായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചാണ് നിര്‍മ്മാണം എന്നാണ് കണ്ടെത്തല്‍. 3886 സ്‌ക്വര്‍ മീറ്ററിനാണ് അനുമതി ലഭിച്ചതെങ്കിലും 689.86 സ്‌ക്വയര്‍ മീറ്റര്‍ അധികം പണിഞ്ഞു.

ഭൂമി തട്ടിപ്പിന്റെ പേരില്‍ ദിലീപിനോടും മറ്റ് 13 പേരോടും ഹാജരാകാന്‍ ആവശ്യപ്പെട്ട് ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. മാത്രമല്ല ഈ മാസം 27ന് ഡി സിനിമാസിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :