'എം എം മണിയെ പാർട്ടി മാര്‍ക്സിസം പഠിപ്പിക്കണം, മന്ത്രിയുടേത് മുതലാളിമാരുടെ ഭാഷ'; സിപിഎമ്മിനോട് ബിനോയ് വിശ്വം

മണിക്കെതിരെ ബിനോയ് വിശ്വം

aparna| Last Updated: ചൊവ്വ, 28 നവം‌ബര്‍ 2017 (16:42 IST)
നീലകുറിഞ്ഞി ഉദ്യാന വിഷയത്തില്‍ മന്ത്രി എംഎം മണിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവും മുന്‍ വനംവകുപ്പ് മന്ത്രിയുമായ ബിനോയ് വിശ്വം. പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് എന്താണെന്ന് മണിക്ക് പറഞ്ഞു കൊടുക്കാൻ സിപിഐഎം തയ്യാറാകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. മണിയുടെത് മുതലാളിത്തം നിറഞ്ഞ ഭാഷയാണെന്നും വിശ്വം കുറ്റപ്പെടുത്തി.

പരിസ്ഥിതി എന്ന വാക്കുകേട്ടാല്‍ കാതുപൊത്തുകയും അശ്ലീലമെന്നു വാദിക്കുകയും ചെയ്യുന്നവര്‍ കയ്യേറ്റക്കാരാണ്. മണി സംസാരിക്കുന്നത് ഭൂമിയെ ലാഭത്തിനായി മാത്രം പരിഗണിക്കുന്ന മുതലാളിമാരുടെ ഭാഷയാണെന്നും കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് സംസാരിക്കുമ്പോഴാണ് ബിനോയ് വിശ്വം ഇക്കാര്യം പറഞ്ഞത്.

താന്‍ മന്ത്രിയായിരിക്കുന്ന സമയത്ത് ഭൂമിക്ക് പട്ടയമുള്ളവരെ കണ്ടെത്താന്‍ ഹിയറിങ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. അന്ന് ഹിയറിങ് നടത്തിയാല്‍ വെടിവെയ്പുണ്ടാകുമെന്നും മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നും തുടങ്ങിയ ഭീഷണി മുഴക്കിയവരാണ് ഇപ്പോള്‍ ബഹളം വെയ്ക്കുന്നതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

ആദിവാസികളുടെ പേരുപറഞ്ഞു കയ്യേറ്റക്കാരെ പശ്ചിമഘട്ടം കുത്തിക്കവരാന്‍ അനുവദിക്കില്ല.
കൊട്ടക്കമ്പൂര്‍, വട്ടവട വില്ലേജുകളഇല്‍ താമസിക്കുന്ന പാവങ്ങളെയും ആദിവാസികളെയും സംരക്ഷിക്കണം.

താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഈ വില്ലേജുകളിലെ പാവങ്ങളെയും ആദിവാസികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എനിക്ക് കത്തയച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :