കെപിഎസി ലളിതയെ കളത്തിലിറക്കാന്‍ നീക്കം നടത്തിയത് ഇന്നസെന്റ്; വടക്കാഞ്ചേരിയില്‍ ചാലക്കുടി മോഡല്‍ തന്ത്രം, കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തില്‍

വടക്കാഞ്ചേരിയില്‍ നിന്ന് കെപിഎസി ലളിത മത്സരിക്കാന്‍ കളമൊരുങ്ങിയത്

 നിയമസഭ തെരഞ്ഞെടുപ്പ് , കെപിഎസി ലളി , ഇന്നസെന്റ് , സിഎന്‍ ബാലകൃഷ്‌ണന്‍ , സി പി എം
തൃശൂര്‍| jibin| Last Updated: ചൊവ്വ, 15 മാര്‍ച്ച് 2016 (03:26 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ചലച്ചിത്ര താരം കെപിഎസി ലളിതയെ കളത്തിലിറക്കുന്നതിന് പിന്നില്‍ നീക്കം എംപിയും ഇടതുസഹയാത്രികനുമായ ഇന്നസെന്റാണെന്ന് റിപ്പോര്‍ട്ട്. സിപിഎമ്മുമായി അടുത്തബന്ധമുള്ള ഇന്നസെന്റ് നേതൃത്വവുമായി ദിവസങ്ങളായി നടത്തിവന്ന ചര്‍ച്ചകള്‍ വിജയത്തിലായതോടെയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്ന് കെപിഎസി ലളിത മത്സരിക്കാന്‍ കളമൊരുങ്ങിയത്.

വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ സിഎന്‍ ബാലകൃഷ്‌ണന്‍ വീണ്ടും മത്സരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചാലക്കുടിയില്‍ നിന്ന് താന്‍ എങ്ങനെ ജയിച്ചു കയറിയോ അതേ തന്ത്രം വടക്കാഞ്ചേരിയിലും പ്രയോഗിക്കണമെന്ന ഇന്നസെന്റിന്റെ നിര്‍ദേശം സിപിഎം അംഗികരിക്കുകയായിരുന്നു. താരത്തിളക്കമുള്ള ഒരു വ്യക്തി ഗോദയില്‍ ഇറങ്ങണമെന്ന് ഇന്നസെന്റ് നേതൃത്വത്തോട് പറയുകയും ചെയ്‌തു. നിര്‍ണായകമായ വേളയില്‍ ആരെ ഇറക്കുമെന്ന ആശങ്ക പാര്‍ട്ടിയില്‍ സജീവമായി നില്‍ക്കുബോഴാണ് കെപിഎസി ലളിതയുടെ പേര് ഇന്നസെന്റ് നിര്‍ദേശിച്ചത്.

ഇടത് നേതൃത്വം കെപിഎസി ലളിതയുമായി രഹസ്യമായി ചര്‍ച്ച നടത്തുകയും ചെയ്‌തതോടെ കാര്യങ്ങളെല്ലാം അനുകൂലമാകുകയായിരുന്നു. വടക്കാഞ്ചേരിയില്‍ അങ്കത്തിനിറങ്ങാന്‍ മടിയില്ലെന്ന് വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഒരു സിനിമാ താരം കൂടിയെത്തുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ എതിര്‍പ്പുകള്‍ നേരിടുന്ന സിഎന്‍ ബാലകൃഷ്‌ണനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ രൂക്ഷമാണ്. ഈ സാഹചര്യം മുതലെടുക്കാനാണ് കെപിഎസി ലളിതയെ മത്സരിപ്പിക്കാന്‍ ഇവര്‍ സിപിഎം തീരുമാനിച്ചത്. കോണ്‍ഗ്രസുമായി ഉടക്കിനില്‍ക്കുന്നവരുടെയും സ്‌ത്രീകളുടെയും വോട്ടാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ആഞ്ഞുപിടിച്ചാല്‍ ജയിക്കാം എന്ന വിശ്വാസവും സിപിഎമ്മിനുണ്ട്.

കെപിഎസി ലളിത മത്സരരംഗത്തേക്ക് ഇറങ്ങിയതോടെ വെട്ടിലായത് കോണ്‍ഗ്രസ് നേതൃത്വമാണ്. വടക്കാഞ്ചേരിയില്‍ ചാലക്കുടി മോഡല്‍ പദ്ധതി ആസൂത്രണം ചെയ്‌ത സിപിഎം വാരിക്കുഴി സൃഷ്‌ടിച്ചിരിക്കുകയാണ്. താരത്തിനെതിരെ സിഎന്‍ ബാലകൃഷ്‌ണനെ മത്സരിപ്പിച്ചാല്‍ തോല്‍ക്കുമെന്ന ഭയം കോണ്‍ഗ്രസിനെ വേട്ടയാടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണോ എന്ന സംശയത്തിലാണ് ഉമ്മന്‍ചാണ്ടിയും സംഘവും.

ചാലക്കുടിയില്‍ പി സി ചാക്കോയായിരുന്നു ലോക്‍സഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഹൈക്കമാന്‍ഡിലെ സ്വാധീനമുപയോഗിച്ചാണ് തൃശൂരിനെ വിട്ട് ചാക്കോ ചാലക്കുടിയില്‍ എത്തുകയായിരുന്നു. ഇത് മനസിലാക്കിയാണ് സിപിഎം ഇന്നസെന്റിനെ മത്സരരംഗത്ത് ഇറക്കിയത്. കണക്കു കൂട്ടലില്‍ ജയിച്ച സിപിഎം പിസി ചാക്കോ തോറ്റപ്പോള്‍ ഇന്നസെന്റ് പാര്‍ലമെന്റില്‍ എത്തുകയും ചെയ്‌തു. മത്സരരംഗത്ത് ഉണ്ടായേക്കില്ലെന്ന് അദ്ദേഹം വ്യക്താമാക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ വ്യക്തത കൈവന്നിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :