അണിയറയിലെ വില്ലന്‍ ദിലീപ് അല്ല? കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്!

പൊലീസിന് ചിലതെല്ലാം മനസ്സിലായി കഴിഞ്ഞു, നടി വെളിപ്പെടുത്തിയ ആ ‘സ്ത്രീ’ ആര്? ഫെനി പറഞ്ഞ ‘മാഡം’ തന്നെയോ അത്?

കൊച്ചി| aparna| Last Modified ശനി, 1 ജൂലൈ 2017 (08:12 IST)
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവുകള്‍ . പുറത്തുവരുന്ന ഓരോ റിപ്പോര്‍ട്ടുകളും സിനിമാകഥയെ പോലും വെല്ലുന്നതാണ്. സംഭവത്തില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നും വളഞ്ഞിട്ട് പൊലീസ് പിടിച്ചതു മുതല്‍ ട്വിസ്റ്റ് ആരംഭിച്ചിരുന്നു. ആ ട്വിസ്റ്റ് ഇതുവരെ അവസാനിച്ചിട്ടില്ല എന്നതാണ് സത്യം.

സംഭവത്തില്‍ ക്വട്ടേഷന്‍ ആണെന്ന് ആദ്യം ആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പണത്തിന് വേണ്ടി ചെയ്തതാണെന്ന് പ്രതി മൊഴി നല്‍കിയതോടെ ആ സംശയം അവസാനിക്കുകയായിരുന്നു. എന്നാല്‍, രണ്ട് മാസങ്ങള്‍ക്ക് ശേഷം നടന്‍ ദിലീപിന് സുനി ജയിലില്‍ നിന്നും കത്തയച്ചതോടെ പലരുടെയും കണ്ണുകള്‍ താരത്തിന് നേരെയായി. നടിയുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ ആരോപണങ്ങള്‍ മുഴവന്‍ ദിലീപിന്റെ നെഞ്ചത്തായി.

അതോടെ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയേയും പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. എന്നാല്‍, കേസുമായി ദിലീപിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒന്നും തന്നെ പൊലീസിന് കണ്ടെത്താനായില്ല. പക്ഷെ, വിലപ്പെട്ട പല കാര്യങ്ങളും ചോദ്യം ചെയ്യലിലൂടെ പുറത്തുവന്നു.

സംഭവത്തില്‍ അണിയറയില്‍ മറ്റുചിലര്‍ കൂടിയുണ്ടെന്നത് പോലീസിന് ഉറപ്പായിക്കഴിഞ്ഞു. അത് ഒരു മാഡമാണ് എന്നതാണ്‌ മറ്റൊരു വസ്തുത. സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണനാണ് അത്തരമൊരു മാഡത്തെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. ഫെനി ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നാണ് ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ട് രണ്ട് പേര്‍ തന്നെ വന്നു കണ്ടിരുന്നതായി ഫെനി ബാലകൃഷ്ണന്‍ പറയുന്നു. പള്‍സര്‍ സുനിക്ക് കോടതിയില്‍ കീഴടങ്ങുന്നതിനുള്ള നിയമ സഹായം തേടിയായിരുന്നു അവരുടെ വരവ്. സുനിയുടെ സുഹൃത്തുക്കളെന്ന് പറഞ്ഞ് മനോജ്, മഹേഷ് എന്നിവരാണ് ഫെനിയെ ചെന്ന് കണ്ടത്. കേസിന്റെ വിവരങ്ങള്‍ സംസാരിക്കുന്നതിനിടെ തന്റെ ഫീസ് അടക്കമുള്ള കാര്യങ്ങള്‍ അവരോട് പറഞ്ഞതായും ഫെനി വെളിപ്പെടുത്തുന്നു.

പള്‍സര്‍ സുനി കീഴടങ്ങുകയാണെങ്കില്‍ മാവേലിക്കര കോടതിയില്‍ ഹാജരാകാനാണ് അവരോട് ഫെനി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചത്. ഫീസടക്കമുള്ള കാര്യങ്ങള്‍ മാഡത്തോട് ചോദിച്ച ശേഷം പറയാം എന്നവര്‍ പറഞ്ഞെന്നാണ് ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പിന്നീട് അവര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഫെനി പറയുന്നു. അവരുടെ സംസാരത്തില്‍ നിന്നും ദിലീപിനെ കുടുക്കാനുള്ള ഒരു ശ്രമം മണത്തതിനാല്‍ താന്‍ അക്കാര്യം നടനെ വിളിച്ച് അറിയിച്ചുവെന്നും ഫെനി പറയുന്നു.

ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞ മാഡം ആരെന്ന് കണ്ടെത്തുകയാണ് ഇനി പോലീസിന് മുന്നിലുള്ള ദൗത്യം. സംഭവത്തിന് പിന്നിലൊരു സ്ത്രീ ഉണ്ടെന്ന സംശയം നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. ക്വട്ടേഷന്‍ കൊടുത്തത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞുവെന്ന് നടി തന്നെ മൊഴി നല്‍കിയിരുന്നതാണ്. എന്നാല്‍ പള്‍സര്‍ സുനി അത് നിഷേധിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആരാണ് ആ സ്ത്രീ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :