അശ്ലീല ചേഷ്ട; നടുറോഡില്‍ യുവാവിന് പെണ്‍കുട്ടികളുടെ മുട്ടന്‍ ഇടി!

കോട്ടയം| Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (09:16 IST)
അശ്ലീല ചേഷ്ടയുമായി പെണ്‍കുട്ടികളുടെ അടുത്തെത്തിയ യുവാവിനെ കാത്തിരുന്നത് മുട്ടന്‍ ഇടി. മോശമായി പെരുമാറിയ യുവാവിനെ വിദ്യാര്‍ഥിനികള്‍ നടുറോഡില്‍ ഓടിച്ചിട്ട് ഇടിച്ചു. കോട്ടയത്താണ് സംഭവം. ഗുസ്തിക്കാരായ വിദ്യാര്‍ഥിനികള്‍ പരിശീലകയ്‌ക്കൊപ്പം നടന്നുപോവുമ്പോഴാണ് യുവാ‍വ് ശല്യം ചെയ്തത്.

കളക്ടറേറ്റ് ചെറുവള്ളിക്കുന്ന് ഈടാട്ടുപറമ്പില്‍ ഷിജോ ജോസഫിനാണ്(28) കൈയ്യിലിരുപ്പ് കൊണ്ട് പെണ്‍പിള്ളേരുടെ തല്ല് കൊള്ളേണ്ടി വന്നത്. വ്യാഴാഴ്ച വൈകീട്ട് നാഗമ്പടത്ത് ഗുസ്തി പരിശീലനത്തിനെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന്‌ റെയില്‍വേസ്‌റ്റേഷനില്‍ പോയി തിരികെ ഓവര്‍ബ്രിഡ്ജിനു സമീപത്തെ ബസ്‌സ്‌റ്റോപ്പിലേക്കു നടന്നുവരുമ്പോള്‍ ഷിജോ അശ്ലീല ആംഗ്യം കാണിച്ചു. ഉടന്‍ സംഘത്തിലെ ഒരു വിദ്യാര്‍ഥിനി യുവാവിന്റെ കരണത്ത് ഒന്നുകൊടുത്തു. പിന്നീട് പെണ്‍കുട്ടികളും പരിശീലകയും ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ള ബസ്‌സ്‌റ്റോപ്പിലെത്തിയപ്പോള്‍ യുവാവ് പിന്നാലെയെത്തി വീണ്ടും അശ്ലീലചേഷ്ട കാണിച്ചു. അടിച്ച പെണ്‍കുട്ടിയെ പിടിച്ചുതള്ളുകയുംചെയ്തു. തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് ഷിജോയെ കൈകാര്യം ചെയ്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷിജോയെ ഇരുവരും ഓടിച്ചിട്ട് തല്ലി.

തുടര്‍ന്ന് ജനങ്ങള്‍ കൂടിയതോടെ റോഡില്‍ ഗതാഗതം സ്തംഭിച്ചു. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും അധ്യാപികയും ചേര്‍ന്ന് വിദ്യാര്‍ഥിനികളെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :