അഭയ കൊലക്കേസ്; തെളിവ് നശിപ്പിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ കേസ്

അഭയ കൊലക്കേസ് 26 വർഷങ്ങൾക്ക് ശേഷം സത്യം തെളിയുന്നു?

aparna| Last Modified തിങ്കള്‍, 22 ജനുവരി 2018 (11:41 IST)
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസിൽ നിർണായക ഉത്തരവുമായി തിരുവനന്തപുരം കോടതി. കേസിൽ തെളിവു നശിപ്പിച്ച മുൻ ക്രൈം ബ്രാഞ്ച് എസ് പിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ ടി മൈക്കിളിനെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

തെളിവു നശിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന, തൊണ്ടിമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. അഭയ കേസുമായി ബന്ധപ്പെട്ട അനുബന്ധ ഹർജിയിലാണ് തെളിവു നശിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം, തുടരന്വേഷണം ആവശ്യപ്പെട്ട മൈക്കിളിന്റെ ഹർജി കോടതി തള്ളി.

കേസിലെ പ്രതികളായ ഫാ. തോമസ് എം കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് മൂന്ന് പ്രതികൾ. 1992 മാ​ർ​ച്ച് 27ന് ​കോട്ടയത്ത് പയസ് ടെൻത്​ കോൺവന്‍റിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തലാണ് സിസ്റ്റർ അഭയയുടെ മൃതദേഹം കാണപ്പെട്ടത്.

ലോക്കൽ പോലീസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് സിബിഐ ഏറ്റെടുത്തതോടെ വിവാദമായി. അഭയ കേസിൽ ബന്ധപ്പെട്ട് 2008 ഒക്‌ടോബർ 18, 19 തീയതികളിലായി ഫാ. തോമസ്‌ കോട്ടൂർ, ഫാ. ജോസ്‌ പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. നാർക്കോ അനാലിസിസ് പരിശോധന ഉൾപ്പടെയുളളവ നടത്തിയാണ് സി ബി ഐ കുറ്റപത്രം നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :