സിക വൈറസ്: റിയോ ഒളിമ്പിക്‍സില്‍ അമേരിക്ക പങ്കെടുത്തേക്കില്ല

  സിക വൈറസ് , റിയോ ഒളിമ്പിക്‍സ് , യുഎസ് സ്‌പോര്‍ട്‌സ് , ലാറ്റിനമേരിക്ക , ബ്രസീല്‍
ന്യൂയോര്‍ക്ക്| jibin| Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (10:45 IST)
ലാറ്റിനമേരിക്കയില്‍ അപകടകരമായ രീതിയില്‍ സിക വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ബ്രസീലില്‍ നടക്കുന്ന റിയോ ഡി ജനീറോ ഒളിമ്പിക്‌സില്‍ നിന്ന് അമേരിക്കന്‍ അത്ലറ്റുകള്‍ വിട്ടുനിന്നേക്കുമെന്ന് യുഎസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ അധികൃതര്‍ സൂചിപ്പിച്ചു. ഈ കാര്യം വ്യക്തമാക്കി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ അധികൃതര്‍ യുഎസ് ഒളിമ്പിക്
കൗണ്‍സിലിനെ അറിയിച്ചു.

സിക വൈറസ് ഭീതിയുള്ളതിനാല്‍ ഒളിമ്പിക്‍സില്‍ പങ്കാളികളാകാന്‍ അത്‌ലറ്റുകള്‍ക്കും വലിയ താല്‍പര്യമില്ല. കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നത് എങ്കില്‍ വിട്ടുനില്‍ക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. ആരോഗ്യ പ്രശ്‌നമായതിനാല്‍ താരങ്ങള്‍ വിട്ടു വീഴ്‌ചയ്‌ക്ക് ഒരുക്കമല്ലെന്നുമാണ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ അധികൃതര്‍ യുഎസ് ഒളിംപിക് കൗണ്‍സിലിനെ അറിയിച്ചിരിക്കുന്നത്.

സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇതേ തീരുമാനം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ രാജ്യങ്ങള്‍ പ്രതികൂല തീരുമാനമെടുത്താല്‍ റിയോ ഒളിംപിക്‌സ് തന്നെ പ്രതിസന്ധിയിലാകുമെന്നിരിക്കെ വിഷയത്തില്‍ അതീവ പ്രാധാന്യമാണ് അധികൃതര്‍ നല്‍കുന്നത്. ഇതു കൂടാതെ സിക രോഗബാധ സ്ഥിരീകരിച്ച ബ്രസീല്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പല രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് അനുമതി നിഷേധിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.

അതിനിടെ, സിക കൂടുതല്‍ രാജ്യങ്ങളിലേക്കു പടര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍. ജോര്‍ജിയയില്‍ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചു. സിക വൈറസ് കൊതുകിലൂടെ മാത്രമല്ല ലൈംഗികബന്ധത്തിലൂടെയും പകരുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. കൊതുകിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന സിക എച്ച് ഐവിയേക്കാള്‍ നാശം വിതയ്‌ക്കുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.

വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നൈജീരിയ, തായ്‌ലന്റ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍‌സ്, തേക്കേ അമേരിക്ക, വടക്കേ അമേരിക്ക എന്നിവടങ്ങളിലാണ് സിക വൈറസ് പടരുന്നത്. 23 രാജ്യങ്ങളില്‍ വൈറസ് എത്തിയതായും 40 ലക്ഷത്തോളം പേര്‍ക്ക് സിക വൈറസ് ബാധയേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സിക വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സിക വൈറസ് മൂലം തലയോട്ടി ചുരുങ്ങിയ നിലയിൽ 2400 കൂട്ടികളാണ് കഴിഞ്ഞ വർഷം ബ്രസീലിൽ ജനിച്ചത്. ഈ വര്‍ഷം തന്നെ സിക വൈറസിനെതിരെയുള്ള വാക്‍സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയത്. വൈറസ് യൂറോപ്പില്‍ എത്തിയതായി ആരോഗ്യസംഘടന സ്ഥിരീകരിച്ചു. ഈ വൈറസ് പരത്തുന്ന ഈഡിസ് കൊതുകില്ലാത്ത ചിലെയും കാനഡയുമൊഴിച്ച്, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ രോഗം വ്യാപകമായി പടർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. ലാറ്റിനമേരിക്കയിലും കരീബിയനിലുമായുള്ള 22 രാജ്യങ്ങൾ സന്ദർശിക്കുന്നതിനെതിരെ ഗർഭിണികൾക്ക് യുഎസ് ആരോഗ്യ അധികൃതർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

2018വരെ ഗര്‍ഭിണികളാകരുതെന്ന് സ്‌‌ത്രീകള്‍ക്ക് ബ്രസീല്‍ നിര്‍ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. ജന്മനാ വൈകല്യങ്ങളോടെ കുട്ടികളുണ്ടാകുന്ന തടയാനും മരണം തടയാനും ലക്ഷ്യമിട്ടാണ് ആരോഗ്യരംഗത്തുള്ളവരും ശാസ്‌ത്രഞ്ജരും മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. തലച്ചോര്‍ വളര്‍ച്ച പ്രാപിക്കാതെയും വലിപ്പമില്ലാതെ തലയോടെയുമാണ് സിക വൈറസ് ബാധിച്ചവര്‍ക്കു കുഞ്ഞു പിറക്കുക. ഇതുവരെ നാലായിരം കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം. 1947- ലാണ് സിക വൈറസ് കണ്ടെത്തിയത്. ബ്രസിലീല്‍ പത്തുലക്ഷം പേര്‍ക്ക് വൈറസ് ബാധിച്ചതോടെയാണ് ലോകാരാഗ്യ സംഘടന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :