സിക എബോളയേക്കാള്‍ അപകടകാരി; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

 സിക വൈറസ് , എബോള , ലാറ്റിനമേരിക്ക , വൈറസ് , ആഫ്രിക്ക , ലോകാരോഗ്യ സംഘടന
ന്യൂയോർക്ക്| jibin| Last Updated: ചൊവ്വ, 2 ഫെബ്രുവരി 2016 (09:24 IST)
ലാറ്റിനമേരിക്കയില്‍ അപകടകരമായ രീതിയില്‍ പടര്‍ന്നു പിടിച്ച സിക വൈറസ് യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും എത്തിയതോടെ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം അമേരിക്കന്‍ ഭൂഖണ്ഡത്തിൽ ഭീതിജനകമാം വിധം വർധിക്കുകയാണെന്ന് വിലയിരുത്തിയാണ് ലോകാരോഗ്യ സംഘടനയുടെ നടപടി.

ലോകത്തിന്റെ മറ്റുഭഗങ്ങളിലേക്ക് പ്രതിസന്ധി വ്യാപിക്കാനും പൊതുജനാരോഗ്യത്തിന് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ജനീവയിൽ ചേർന്ന ആരോഗ്യ വിദഗ്ധരുടെ യോഗം വിലയിരുത്തി. 23 രാജ്യങ്ങളില്‍ വൈറസ് എത്തിയതായും 40 ലക്ഷത്തോളം പേര്‍ക്ക് സിക വൈറസ് ബാധയേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യങ്ങളെ നാശത്തിലേക്ക് നയിച്ച വൈറസിനേക്കള്‍ അപകടകാരിയാണ് സിക വൈറസെന്നാണ് വിലയിരുത്തല്‍. എബോള പടര്‍ന്നു പിടിച്ചപ്പോള്‍ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയ്‌ക്ക് ശക്തമായ പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സിക വൈറസ് മൂലം തലയോട്ടി ചുരുങ്ങിയ നിലയിൽ 2400 കൂട്ടികളാണ് കഴിഞ്ഞ വർഷം ബ്രസീലിൽ ജനിച്ചത്.

ഈ വര്‍ഷം തന്നെ സിക വൈറസിനെതിരെയുള്ള വാക്‍സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. വൈറസ് യൂറോപ്പില്‍ എത്തിയതായി ആരോഗ്യസംഘടന സ്ഥിരീകരിച്ചു. അമേരിക്കയിലെ പ്യൂട്ടോ റിക്കോയിൽ 19 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഈ വൈറസ് പരത്തുന്ന ഈഡിസ് കൊതുകില്ലാത്ത ചിലെയും കാനഡയുമൊഴിച്ച്, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ രോഗം വ്യാപകമായി പടർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. ലാറ്റിനമേരിക്കയിലും കരീബിയനിലുമായുള്ള 22 രാജ്യങ്ങൾ സന്ദർശിക്കുന്നതിനെതിരെ ഗർഭിണികൾക്ക് യുഎസ് ആരോഗ്യ അധികൃതർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ 2018വരെ ഗര്‍ഭിണികളാകരുതെന്ന് സ്‌‌ത്രീകള്‍ക്ക് ബ്രസീല്‍ നിര്‍ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. ജന്മനാ വൈകല്യങ്ങളോടെ കുട്ടികളുണ്ടാകുന്ന തടയാനും മരണം തടയാനും ലക്ഷ്യമിട്ടാണ് ആരോഗ്യരംഗത്തുള്ളവരും ശാസ്‌ത്രഞ്ജരും മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. ബ്രസീലില്‍ കണ്ടെത്തിയ രോഗം ലാറ്റിനമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നതായിട്ടാണ് വിവരം.

തലച്ചോര്‍ വളര്‍ച്ച പ്രാപിക്കാതെയും വലിപ്പമില്ലാതെ തലയോടെയുമാണ് സിക വൈറസ് ബാധിച്ചവര്‍ക്കു കുഞ്ഞു പിറക്കുക. ഇതുവരെ നാലായിരം കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം. 1947- ലാണ് സിക വൈറസ് കണ്ടെത്തിയത്. ബ്രസിലീല്‍ പത്തുലക്ഷം പേര്‍ക്ക് വൈറസ് ബാധിച്ചതോടെയാണ് ലോകാരാഗ്യ സംഘടന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :