സിക വൈറസ് എത്താന്‍ കൂടുതല്‍ സാധ്യത ചെന്നൈയില്‍; കേരളവും ഭയക്കണം

സിക വൈറസ് , ചിക്കന്‍ഗുനിയ , ചെന്നൈ , ഈഡിസ് , ലാറ്റിനമേരിക്ക , പ്രളയം
ജനീവ/ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 4 ഫെബ്രുവരി 2016 (09:43 IST)
ലാറ്റിനമേരിക്കയില്‍ അപകടകരമായ രീതിയില്‍ പടര്‍ന്നു പിടിച്ച സിക വൈറസിനെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് കേരളവും തമിഴ്‌നാടുമെന്ന് റിപ്പോര്‍ട്ട്. ഡെങ്കിപ്പനിക്കും ചിക്കന്‍ഗുനിയക്കും കാരണമാകുന്ന ഈഡിസ് ഗണത്തിലെ കൊതുകുകള്‍ക്ക് കേരളത്തിലെയും തമിഴ്‌നാട്ടിലെയും കാലാവസ്ഥാ അനുകൂലമാണെന്നും ഈ സാഹചര്യത്തില്‍ സിക വൈറസിനെ ഇരു സംസ്ഥാനങ്ങളും ഭയക്കണമെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ പശ്ചിമഘട്ട മേഖലയിലും തീരപ്രദേശ മേഖലയിലും സിക വൈറസ് ശക്തമായി പടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ചെന്നൈയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായ പ്രളയം കൊതുകുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ടാകാമെന്നും കേരളത്തിലെ അനുകൂലമായി മാറി മാറി വരുന്ന കാലാവസ്ഥയും ഈഡിസ് ഗണത്തിലെ കൊതുകുകള്‍ പെരുകാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ വെള്ളക്കെട്ടുകളുള്ള പ്രദേശങ്ങളില്‍ ഈഡിസ് കൊതുകുകള്‍ വളരാന്‍ സാധ്യതയുണ്ട്.

ദക്ഷിണേന്ത്യയില്‍ എല്ലായിടങ്ങളില്‍നിന്നും യാത്രക്കാര്‍ നിരവധി വന്നുപോകുന്ന ഇടമായ തമിഴ്‌നാട്ടിലും ചെന്നൈയിലും സിക വൈറസ് എത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പടരുന്നത് വളരെ വേഗമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലേക്കു വിദേശയാത്ര കഴിഞ്ഞുവരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ചെന്നൈ വിമാനത്താവളത്തില്‍ അടക്കം ഇത്തരത്തില്‍ ശക്തമായ പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നു തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, സിക കൂടുതല്‍ രാജ്യങ്ങളിലേക്കു പടര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍. ജോര്‍ജിയയില്‍ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചു. സിക വൈറസ് കൊതുകിലൂടെ മാത്രമല്ല ലൈംഗികബന്ധത്തിലൂടെയും പകരുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. യുഎസിലെ ടെക്സസിലാണ് ലൈംഗിക ബന്ധത്തിലൂടെ സിക വൈറസ് പകര്‍ന്ന കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വൈറസ് ഭീഷണിയുള്ള രാജ്യങ്ങളില്‍ പോയിട്ടില്ലാത്ത ആള്‍ക്കാണ് സിക ബാധിച്ചിരിക്കുന്നത്. ഇയാളുടെ പങ്കാളി വെനിസ്വേലയില്‍ നിന്ന് മടങ്ങിയെത്തിയതാണ്. അതുകൊണ്ട് കൊതുകിലൂടെയല്ല ഇയാള്‍ക്ക് വൈറസ് ബാധിച്ചതെന്നാണ് ടെക്‍സാസ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കൊതുകിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന സിക എച്ച് ഐവിയേക്കാള്‍ നാശം വിതയ്‌ക്കുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.

വൈറസ് ബാധയുള്ള രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നൈജീരിയ, തായ്‌ലന്റ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍‌സ്, തേക്കേ അമേരിക്ക, വടക്കേ അമേരിക്ക എന്നിവടങ്ങളിലാണ് സിക വൈറസ് പടരുന്നത്. 23 രാജ്യങ്ങളില്‍ വൈറസ് എത്തിയതായും 40 ലക്ഷത്തോളം പേര്‍ക്ക് സിക വൈറസ് ബാധയേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സിക വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സിക വൈറസ് മൂലം തലയോട്ടി ചുരുങ്ങിയ നിലയിൽ 2400 കൂട്ടികളാണ് കഴിഞ്ഞ വർഷം ബ്രസീലിൽ ജനിച്ചത്. ഈ വര്‍ഷം തന്നെ സിക വൈറസിനെതിരെയുള്ള വാക്‍സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയത്. വൈറസ് യൂറോപ്പില്‍ എത്തിയതായി ആരോഗ്യസംഘടന സ്ഥിരീകരിച്ചു. അമേരിക്കയിലെ പ്യൂട്ടോ റിക്കോയിൽ 19 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഈ വൈറസ് പരത്തുന്ന ഈഡിസ് കൊതുകില്ലാത്ത ചിലെയും കാനഡയുമൊഴിച്ച്, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ രോഗം വ്യാപകമായി പടർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. ലാറ്റിനമേരിക്കയിലും കരീബിയനിലുമായുള്ള 22 രാജ്യങ്ങൾ സന്ദർശിക്കുന്നതിനെതിരെ ഗർഭിണികൾക്ക് യുഎസ് ആരോഗ്യ അധികൃതർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

2018വരെ ഗര്‍ഭിണികളാകരുതെന്ന് സ്‌‌ത്രീകള്‍ക്ക് ബ്രസീല്‍ നിര്‍ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. ജന്മനാ വൈകല്യങ്ങളോടെ കുട്ടികളുണ്ടാകുന്ന തടയാനും മരണം തടയാനും ലക്ഷ്യമിട്ടാണ് ആരോഗ്യരംഗത്തുള്ളവരും ശാസ്‌ത്രഞ്ജരും മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. തലച്ചോര്‍ വളര്‍ച്ച പ്രാപിക്കാതെയും വലിപ്പമില്ലാതെ തലയോടെയുമാണ് സിക വൈറസ് ബാധിച്ചവര്‍ക്കു കുഞ്ഞു പിറക്കുക. ഇതുവരെ നാലായിരം കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം. 1947- ലാണ് സിക വൈറസ് കണ്ടെത്തിയത്. ബ്രസിലീല്‍ പത്തുലക്ഷം പേര്‍ക്ക് വൈറസ് ബാധിച്ചതോടെയാണ് ലോകാരാഗ്യ സംഘടന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :