ഐ‌എസ്‌ ഭീഷണി, ടുണീഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ടുണിസ്| VISHNU N L| Last Modified ഞായര്‍, 5 ജൂലൈ 2015 (11:25 IST)
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളില്‍ നിന്ന് ഭീഷണിയുഅയര്‍ന്ന പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച്ച ടുണീഷ്യയിലെ സുഖവാസ കേന്ദ്രത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണപരമ്പരയില്‍ 38 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ അധികവും ബ്രിട്ടനില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

രാജ്യത്ത് ഭീകര ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് കണക്കിലെടുത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്ന് പ്രസിഡന്റ് ബെജി സെയ്ദ് എസേബ്‌സിയുടെ ഉത്തരവില്‍ പറയുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ബെജി സെയ്ദ് എസേബ്‌സി ഭീകര ആക്രമണങ്ങള്‍ നേരിടാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. നിലവില്‍ 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെങ്കിലും, ആവശ്യമെന്ന് കണ്ടാല്‍ ദീര്‍ഘിപ്പിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്.

അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും. ടുണീഷ്യയിലെ ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരുന്ന 2011ലാണ് ഇതിനു മുമ്പ ടുണീഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.ഐ‌എസ് സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലിബിയയുടെ അയല്‍ രാജ്യമാണ് ടുണീഷ്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :