''അവളെ ഏതെങ്കിലും മാളില്‍ ഉപേക്ഷിച്ചോളൂ, ഞങ്ങള്‍ നിങ്ങളെ തേടിവരില്ല'' ഇങ്ങനെ പറയേണ്ട ഗതികേട് ഇനി ആര്‍ക്കും ഉണ്ടാവരുത്

''അവളെ ഏതെങ്കിലും മാളില്‍ ഉപേക്ഷിച്ചോളൂ, ഞങ്ങള്‍ നിങ്ങളെ തേടിവരില്ല'' ഇങ്ങനെ പറയേണ്ട ഗതികേട് ഇനി ആര്‍ക്കും ഉണ്ടാവരുത്

priyanka| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (16:23 IST)
മനാമയില്‍ കാറിലിരുന്ന കുട്ടിയെയും കാറും തട്ടിയെടുത്ത സംഭവത്തില്‍ മകളെ തിരിച്ച് കിട്ടാന്‍ ബന്ധുക്കള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാചകങ്ങള്‍ അവരുടെ നിസ്സഹായത വെളിപ്പെടുത്തുന്നതായിരുന്നു. മകളെ ഏതെങ്കിലും ഷോപ്പിംഗ് മാളില്‍ ഉപേക്ഷിക്കാനും അവളുടെ കൈയ്യില്‍ തങ്ങളുടെ ഫോണ്‍നമ്പര്‍ എഴുതിയ കുറിപ്പ് കൊടുത്താല്‍ മാത്രം മതിയെന്നും ഒരിക്കലും നിങ്ങളെ അന്വേഷിക്കുകയോ പൊലീസില്‍ പരാതി നല്‍കുകയോ ചെയ്യില്ലെന്നുമായിരുന്നു പോസ്റ്റ്.

നിമിഷ നേരത്തെ സൗകര്യത്തിന് വലിയ വിലകൊടുക്കേണ്ടി വരുമ്പോഴാണ് പലര്‍ക്കും തിരിച്ചറിവുണ്ടാകുന്നത്. വഴിയരികില്‍ എന്തെങ്കിലും ആവശ്യത്തിന് നിര്‍ത്തിയിടുന്ന വാഹനം ഓഫ് ചെയ്ത് ലോക്ക് ചെയ്യാന്‍ പലരും മടിക്കുന്നത് അത്രയും നേരം വാഹനത്തിനുള്ളിലുള്ളവര്‍ക്ക് ഏസി ലഭിക്കില്ലെന്ന നിസ്സാര കാരണമാണ്. എന്നാല്‍ അത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. മനാമയിലെ സംഭവം പോലെ അഞ്ജാതര്‍ വാഹനം ഓടിച്ചുപോകാനുള്ള സാധ്യത ഇത്തരം സാഹചര്യത്തില്‍ എപ്പോഴുമുണ്ട്. അതുപോലെ തന്നെ കുട്ടികള്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പലപ്പോഴും വാഹനത്തിന്റെ പിറകില്‍ പാര്‍സല്‍ ഷെല്‍ഫില്‍ കുട്ടികള്‍ കിടക്കാറുണ്ട്. ഇതും വലിയ അപകടങ്ങള്‍ക്ക് കാരണമാകും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരിക്കാന്‍ അനുവാദം ഇല്ല. സീറ്റ് ബെല്‍റ്റ് ധരിക്കാനാവില്ല എന്നതാണ് ഇതിനുള്ള കാരണം. ഇക്കാര്യവും അധികമാരും പാലിക്കാറില്ല. സുരക്ഷാ സംവിധാനങ്ങള്‍ വിട്ട് കളയുന്ന ഹ്രസ്വ ദൂരയാത്രകളിലാണ് പലപ്പോഴും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :