നേതാജിയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ബ്രിട്ടണോട് ബന്ധുക്കള്‍

ബെർലിൻ| VISHNU N L| Last Modified ഞായര്‍, 30 ഓഗസ്റ്റ് 2015 (15:50 IST)
സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് നേതാജിയുടെ കുടുംബം ബ്രിട്ടീഷ് സർക്കാരിനെ സമീപിച്ചു. രേഖകൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ സഹോദരി ബ്രിട്ടീഷ് സർക്കാരിനെ സമീപിച്ചുവെന്ന് നേതാജിയുടെ ബന്ധു സൂര്യകുമാർ ബോസ് അറിയിച്ചു. രേഖകൾ പരസ്യമാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ജപ്പാനും യുഎസും പരിഗണിച്ചു വരികയാണ്. പുറത്തുവരുന്നത് എന്തുതന്നെയാണെങ്കിലും അതെല്ലാം തന്നെ അഭിമുഖീകരിക്കുന്നതിന് ഞങ്ങൾ തയാറാണെന്നും സൂര്യ കൂട്ടിച്ചേർത്തു.

രേഖകൾ പരിശോധിക്കാൻ ബ്രിട്ടീഷ് സർക്കാർ സമയം ചോദിച്ചിരിക്കുകയാണ്. അതിൽ നിന്നുതന്നെ നേതാജിയെക്കുറിച്ചുള്ള രഹസ്യരേഖകൾ അവരുടെ കൈവശം ഉണ്ടെന്നത് വ്യക്തമാണെന്നും സൂര്യ പറഞ്ഞു. രേഖകൾ പുറത്തുവിടുന്നതിനുള്ള ധൈര്യം മോഡിക്കുണ്ടെന്നാണ് ഞാൻ കരുതിയിരുന്നത്. പുറത്തുവരുന്നത് എന്തുതന്നെയാണെങ്കിലും അത് അഭിമുഖീകരിക്കുന്നത് ഞങ്ങൾ തയാറാണെന്നും അറിയിച്ചിരുന്നു – സൂര്യ പറഞ്ഞു.

വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നേതാജിയെക്കുറിച്ചുള്ള രഹസ്യരേഖകൾ പുറത്തുവിടാൻ എൻഡിഎ സർക്കാർ തയാറായിരുന്നില്ല. നേതാജിയുടെ തിരോധാനം സംബന്ധിച്ച രേഖകൾ പുറത്തുവിടണമെന്ന് കുറച്ചുനാളുകളായി കുടുംബം ആവശ്യപ്പെടുന്നതാണ്. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 40 ലധികം രേഖകള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈയ്യിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതാജിയുടെ ഭാര്യയും മകളും തമ്മിലുള്ള കത്തിടപാടുകള്‍, നേതാജിയുടെ തിരോധാനം അന്വേഷിച്ച മുഖര്‍ജി കമ്മിഷന്റെ കണ്ടെത്തലുകള്‍ എന്നിവ ഇതിലുള്‍പ്പെടും.

വിമാനപകടത്തിൽ കൊല്ലപ്പെട്ടു എന്നാണ് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ ഇത് തെറ്റാണെന്നും നേതാജി റഷ്യയിൽ തടവിലായിരുന്നുവെന്നും സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യം ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് രേഖകള്‍ പുറത്തുവിടണമെന്ന് കുടുംബാങ്ങള്‍ രംഗത്തെത്തിയത്. റഷ്യ, ബ്രിട്ടണ്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നേതാജിയേപ്പറ്റിയുള്ള വിവരങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :