ആദ്യം ചൈനയില്‍ പിന്നീട് അമേരിക്കയില്‍, എന്താണ് കുട്ടികളില്‍ പടരുന്ന വൈറ്റ് ലംഗ് സിന്‍ഡ്രോം

അഭിറാം മനോഹർ| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2023 (19:09 IST)
ലോകത്തെ ആശങ്കയിലാഴ്ത്തികൊണ്ടാണ് ചൈനയിലും അമേരിക്കയിലെ ഒഹിയോയിലും ശ്വാസകോശത്തെ ബാധിക്കുന്ന വിചിത്ര രോഗമായ വൈറ്റ് ലംഗ് സിന്‍ഡ്രോം കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ശ്വാസകോശത്തിന് മുകളില്‍ വെളുത്തപാടുകള്‍,ചുമ,പനി,ക്ഷീണം,തുമ്മല്‍,മൂക്കടപ്പ്,മൂക്കൊലിപ്പ്,കണ്ണില്‍ നിന്നും വെള്ളം,ഛര്‍ദ്ദി,അതിസാരം എന്നിവയാണ് രോഗലക്ഷണങ്ങള്‍.

ഇന്‍ഫ്‌ളുവന്‍സ,സാര്‍സ്,കോവി 2 വൈറസ്,റെസ്പിറേറ്ററി ഡിന്‍ഷ്യല്‍ വൈറസ്,മൈകോപ്ലാസ്മ എന്നിവ മൂലമാകാം വൈറ്റ് ലംഗ് സിന്‍ഡ്രോം ഉണ്ടാകുന്നതെന്ന് കരുതപ്പെടുന്നു. ന്യൂമോണിയയുടേതിന് സമാനമായ ലക്ഷണങ്ങളോടെ ചൈനയിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. രോഗം എങ്ങനെ സംഭവിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങളെ പറ്റി പഠനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

3 മുതല്‍ 8 വയസ്സിനിടയിലുള്ള കുട്ടികളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. രോഗകാരണമനുസരിച്ച് ചികിത്സാരീതികള്‍ വ്യത്യസ്തമാണ്. ആന്റിബയോട്ടിക്കുകള്‍,ആന്റി വൈറലുകള്‍,ഓക്‌സിജന്‍ തെറാപ്പി,മെക്കാനിക്കല്‍ വെന്റിലേഷന്‍ എന്നിങ്ങനെയാണ് ചികിത്സകള്‍ നല്‍കുന്നത്. ഇന്ത്യയില്‍ ഇതുവരെയും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് ലഭിക്കുന്ന നിര്‍ദേശം. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഉടനെ ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :