2014 ലോകകപ്പിന്റെ ഫൈനല്‍ ദിവസമാണ് റയലിന്റെ കത്ത് എനിക്ക് കിട്ടുന്നത്, വായിച്ചു നോക്കുക പോലും ചെയ്യാതെ ഞാനത് കീറി കളഞ്ഞു: എയ്ഞ്ചല്‍ ഡി മരിയ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (16:13 IST)
അര്‍ജന്റീനയുടെ ആരാധകരെല്ലാം കിരീടധാരണത്തിന്റെ ഒരു വർഷമെന്ന നേട്ടം ആഘോഷിക്കുന്ന തിരക്കിലാണ്. പതിവ് പോലെ ഫൈനലില്‍ അര്‍ജന്റീനയുടെ മാലാഖയായി അവതരിച്ചത് ഏയ്ഞ്ചല്‍ ഡി മരിയ ആയിരുന്നു. ഡി മരിയയെ പിൻവലിക്കുന്നത് വരെ അര്‍ജന്റീനയുടെ കൈപ്പിടിയിലായിരുന്ന മത്സരം പിന്നീടാണ് ഷൂട്ടൗട്ട് വരെയുള്ള ഘട്ടത്തിലേക്ക് മാറിയത്. 2008ലെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ അടക്കം അര്‍ജന്റീന കിരീടനേട്ടങ്ങള്‍ സ്വന്തമാക്കിയ എല്ലാ ഫൈനല്‍ മത്സരങ്ങളിലും വിജയത്തിന് തിലകക്കുറിയായി എയ്ഞ്ചലിന്റെ ബൂട്ടില്‍ നിന്നും ഗോളുകള്‍ ഉതിര്‍ന്നിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. എന്നാൽ 2014ലെ ലോകകപ്പ് മത്സരം പരിക്കിനെ തുടർന്ന് കളിക്കാൻ അന്ന് താരത്തിനായിരുന്നില്ല.


ഇതിനെ പറ്റി ഡി മരിയ പറയുന്നത് ഇങ്ങനെയാണ്. അന്ന് ലോകകപ്പ് ഫൈനലിന്റെ ദിനം. രാവിലെ 11 മണി ഞാന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിനേറ്റ പരിക്കില്‍ വലയുകയാണ്. ട്രെയ്‌നര്‍ എന്റെ കാലില്‍ ഇഞ്ചക്ഷന്‍ വെയ്ക്കുന്നു. വേദനാസംഹാരികള്‍.ഞാന്‍ ട്രെയ്‌നര്‍മാരോട് പറഞ്ഞു. എനിക്ക് എത്ര വേദനിച്ചാലും പ്രശ്‌നമില്ല. ഇന്ന് എനിക്ക് കളിക്കാന്‍ കഴിയണം എന്ത് വേണമെങ്കിലും ചെയ്‌തോളു. ഈ സമയത്താണ് എനിക്ക് റയലില്‍ നിന്നുമുള്ള കത്ത് ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഈ അവസ്ഥയില്‍ കളിക്കാനാകില്ല. എന്ന് ക്ലബ് പറയുന്നു. അവര്‍ നിങ്ങളെ കളിക്കാന്‍ ഇറക്കരുതെന്ന് പറയുന്നു. ടീം ഡോക്ടര്‍ പറഞ്ഞു.

എല്ലാവര്‍ക്കും അന്ന് അറിയാമായിരുന്നു റയല്‍ ജെയിംസ് റോഡ്രിഗസിനെ വാങ്ങാന്‍ നോട്ടമിട്ടിരുന്നു. എന്നെ ടീമില്‍ നിന്ന് ഒഴിവാക്കി വേണം അവനെ ടീമിലെത്തിക്കാന്‍. അതിന് മറ്റൊരു ടീമിലേക്ക് എന്നെ കൊടുക്കേണ്ടതുണ്ട്. പരിക്കേറ്റ ഒരു വസ്തുവിന് വലിയ വില കിട്ടില്ലല്ലോ. ഫുട്‌ബോളിന്റെ ബിസിനസ് ഇങ്ങനെയൊക്കെയാണ്. ആ കത്ത് എനിക്ക് തരാന്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു. ഞാനത് തുറന്ന് കൂടി നോക്കിയില്ല. ആ കത്ത് ഞാന്‍ കഷ്ണങ്ങളായി നുറുക്കി. വലിച്ചെറിയാന്‍ ആജ്ഞാപിച്ചു.എന്റെ കാര്യം നോക്കുന്നത് ഞാനാണ്. ഞാന്‍ അലറി. ഡി മരിയ പറയുന്നു.

അന്ന് എന്തൊക്കെ സംഭവിച്ചാലും എന്റെ കരിയര്‍ തന്നെ അവസാനിച്ചാലും ആ ഫൈനല്‍ മത്സരത്തില്‍ കളിക്കണമെന്ന് എനിക്കുണ്ടായിരുന്നു. എന്നാല്‍ പരിക്ക് കാരണം എന്നെ കളിക്കാന്‍ അനുവദിച്ചില്ല. എനിക്ക് ആ ലോകകപ്പ് അത്രയ്ക്കുമധികം സ്വന്തമാക്കണമെന്ന് ഉണ്ടായിരുന്നു. എനിക്ക് പക്ഷേ ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. ഒന്നിന്റെയും നിയന്ത്രണം എന്റെ കയ്യില്‍ ആയിരുന്നില്ല.എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രയാസമേറിയ ദിവസമായിരുന്നു അന്ന്. എയ്ഞ്ചല്‍ ഡി മരിയ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :