വരുണ്‍ പ്രഭാകര്‍ മരിച്ചിട്ട്, ജോര്‍ജ്ജുകുട്ടി ധ്യാനത്തിന് പോയിട്ട്... ഇന്ന് ഒരു വര്‍ഷം!

ദൃശ്യം, മോഹന്‍ലാല്‍, ജീത്തു ജോസഫ്, മീന, കമല്‍ഹാസന്‍
Last Updated: ശനി, 2 ഓഗസ്റ്റ് 2014 (14:52 IST)
ഓഗസ്റ്റ് രണ്ട്. മലയാള സിനിമയില്‍ കഴിഞ്ഞ വര്‍ഷം വരെ ആ തീയതിക്ക് ഒരു പ്രത്യേകതയുമില്ലായിരുന്നു. ഓഗസ്റ്റ് 1ന് പ്രത്യേകതയുണ്ടായിരുന്നു. അത് മലയാളത്തിലെ ഏറ്റവും മികച്ച ഒരു ത്രില്ലര്‍ സിനിമയുടെ പേരാണ്. എന്നാല്‍ ഓഗസ്റ്റ് ഒന്നിനെപ്പോലും നിഷ്പ്രഭമാക്കിക്കൊണ്ട് ഓഗസ്റ്റ് രണ്ട് മലയാള സിനിമാലോകം കീഴടക്കി. അന്നാണ് മലയാളികളുടെ പ്രിയപ്പെട്ട ജോര്‍ജ്ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയത്. അന്നാണ് ഐജി ഗീതാ പ്രഭാകറിന്‍റെ മകന്‍ വരുണ്‍ പ്രഭാകര്‍ കൊല്ലപ്പെട്ടത്(കാണാതായത്!).

'ദൃശ്യം' എന്ന സിനിമ മലയാള ചലച്ചിത്രലോകത്തെ മാത്രമല്ല, ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയെയും നിയന്ത്രിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ അത്ഭുത സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തെ ഏറെ സ്നേഹിക്കുന്നവരാണ് മലയാളികള്‍. ആ സിനിമയിലെ ജോര്‍ജുകുട്ടിയുടെ ധ്യാനത്തിനുപോക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും അഭിനന്ദനങ്ങള്‍ നേടുകയും ചെയ്ത രംഗമാണ്.

ഓഗസ്റ്റ് 2ന് ജോര്‍ജ്ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയത് ഓര്‍ത്തെടുത്ത് ആഘോഷമാക്കുകയാണ് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ ദൃശ്യം സിനിമയുടെ ആരാധകര്‍. ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും വലിയ ചിത്രം വച്ച് 'ഓര്‍മ്മദിനം' കോണ്ടാടുന്നു മോഹന്‍ലാല്‍ ഫാന്‍സ്.

അതേസമയം വരുണ്‍ പ്രഭാകറിന്‍റെ ഫോട്ടോയും 'നിനക്ക് ഈ ഗതി വന്നല്ലോടാ' എന്ന വിലാപവും ഫേസ്ബുക്കില്‍ വൈറലാകുന്നുണ്ട്. മൊത്തത്തില്‍ ഓഗസ്റ്റ് രണ്ട് ദൃശ്യം ദിനമായി മാറുകയാണ്. ഇനി എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ട് 'ദൃശ്യം ദിന'മായി കൊണ്ടാടുമോ എന്നേ അറിയേണ്ടതുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :