ജ്ഞാനവേലിന്റെ വേട്ടയ്യന്റെ തിരക്കഥ ആദ്യം ഇഷ്ടപ്പെട്ടില്ല, രജനികാന്ത് അത് പറയുകയും ചെയ്തു: പിന്നീട് സംഭവിച്ചത്

നിഹാരിക കെ എസ്| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2024 (08:54 IST)
രജനികാന്തിന്റെ വേട്ടയ്യന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പാലാണ് തമിഴ് സിനിമാലോകം. ഒക്ടോബര്‍ 10 ന് ആണ് സിനിമ തിയേറ്ററുകളിലേക്കെത്തുക. ചിത്രത്തിന്‍റെ തിരക്കഥ ആദ്യം രജിനികാന്തിന് ഇഷ്ടപ്പെട്ടിരുന്നില്ല എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ഇക്കാര്യം തുറന്ന് പറഞ്ഞത് രജിനികാന്ത് തന്നെയാണ്.

എന്റെ രണ്ടാമത്തെ മകളായ സൗന്ദര്യയാണ് ടിജെ ജ്ഞാനവേലിന്റെ കഥ കേള്‍ക്കണം, അവള്‍ക്ക് അത് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത്. ഓകെ, കേള്‍ക്കാം എന്ന് രജിനികാന്തും സമ്മതിച്ചുവത്രെ. എന്നാല്‍ ടിജെ ജ്ഞാനവേല്‍ കഥ പറഞ്ഞതും അവതരിപ്പിച്ചതും എല്ലാം രജിനിയ്ക്ക് ഇഷ്ടമായി, പക്ഷെ തിരക്കഥയില്‍ എന്തോ ഒരു പോരായ്മ തോന്നി. ഈ തിരക്കഥയില്‍ കൊമേര്‍ഷ്യല്‍ എലമന്റ്‌സ് ഒന്നും തന്നെയില്ലല്ലോ. കഥ ഇഷ്ടപ്പെട്ടു, പക്ഷെ നിങ്ങള്‍ ഒരിക്കല്‍ കൂടെ ഇതില്‍ റീ വര്‍ക്ക് ചെയ്യൂ എന്ന് രജിനികാന്ത് നിര്‍ദ്ദേശിച്ചുവത്രെ.

അതിന് ടിജെ ജ്ഞാനവേല്‍ തനിക്ക് പത്ത് ദിവസത്തെ സമയം കൂടെ തരണം എന്ന് പറഞ്ഞു. എന്നാല്‍, അന്ന് പിരിഞ്ഞതിന് ശേഷം രണ്ട് ദിവസങ്ങള്‍ക്കകം സംവിധായകന്‍ തിരിച്ചുവിളിച്ചു. 'സര്‍ ഇതില്‍ ഞാന്‍ കൊമേര്‍ഷ്യല്‍ എലമന്റ്‌സ് കൊണ്ടുവരാം. പക്ഷെ ഇത് നെല്‍സണ്‍ ദിലീപ് കുമാറോ, കനകരാജോ ചെയ്യുന്നത് പോലൊരുള്ള കൊമേര്‍ഷ്യല്‍ സിനിമയായിരിക്കില്ല. എന്റെ സ്‌റ്റൈലിലും രീതിയിലും ഉള്ള സിനിമയായിരിക്കും' എന്ന് ടിജി ജ്ഞാനവേല്‍ സൂപ്പര്‍സ്റ്റാറിനോട് പറഞ്ഞു. അത് രജിനികാന്ത് അംഗീകരിക്കുകയും ചെയ്തു. സത്യത്തില്‍ രജിനി ആഗ്രഹിച്ചതും അതാണത്രെ.

പത്ത് ദിവസങ്ങള്‍ക്ക് ശേഷം പുതുയ തിരക്കഥയുമായി ടിജി ജ്ഞാനവേല്‍ വീണ്ടും രജിനികാന്തിനെ കാണാനെത്തി. കഥ വായിച്ചു കേള്‍പ്പിച്ചു. മാറ്റിയെഴുതിയ ആ തിരക്കഥ രജിനിയ്ക്ക് ഒരുപാടിഷ്ടപ്പെട്ടു, അപ്പോള്‍ തന്നെ ഓകെ പറയുകയും ചെയ്തു. അങ്ങനെയാണ് വേട്ടയ്യന്‍ സംഭവിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :