പ്രേമത്തിന് കണ്ണും മൂക്കുമില്ല, പിന്നെയാണോ മതം?

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
എത്രയോ മുസ്‌ലിം പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും സ്നേഹിക്കുന്നുണ്ട്. ക്രിസ്ത്യന്‍, ഹിന്ദു ആണ്‍ കുട്ടികള്‍ തിരിച്ചും സ്നേഹിക്കുന്നു. ആധുനിക ലോകത്തെ ഇത്തരം ബന്ധങ്ങളെല്ലാം തീവ്രവാദമെന്ന് പറയാന്‍ സാധിക്കുമോ?. പ്രണയവും ഒളിച്ചോട്ടവും വിവാഹങ്ങളുമൊക്കെ സര്‍വസാധാരണമാണ്. ഇത്തരം ബന്ധങ്ങള്‍ക്ക് കോളജ് കാമ്പസുകളുമായി ബന്ധമുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല.

പത്തുവര്‍ഷം മുമ്പുള്ള കാമ്പസുകളല്ല ഇന്ന് കേരളത്തിലുള്ളത്. സ്വാശ്രയ കോളജുകള്‍ പെരുകിയതോടെ ഇതിനെല്ലാം മാറ്റം വന്നു. വിവര സാങ്കേതിക ലോകത്ത് വിദ്യാര്‍ഥികള്‍ക്ക് ഒരുപോലെ ചിന്തിക്കാനും ചര്‍ച്ചകള്‍ക്കും അവസരങ്ങള്‍ ഏറെയാണ്. വിവിധ മതസ്ഥര്‍ ഒന്നിച്ചു പഠിക്കുന്ന കാമ്പസുകളില്‍ മതങ്ങളുടെ വേലിക്കെട്ടുകള്‍ എങ്ങനെ മറികടക്കാമെന്നാണ് വിദ്യാര്‍ഥികള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ അന്യമതസ്ഥരായ വിദ്യാര്‍ഥികള്‍ തമ്മില്‍ ഒന്നിച്ച് ജീവിക്കാനും തയ്യാറെടുത്തു എന്നു വരും, ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

ഇതിനെല്ലാം പുറമെ പെണ്‍കുട്ടികള്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്ന കാലമാണിത്, പ്രത്യേകിച്ചും മുസ്‌ലിം പെണ്‍കുട്ടികള്‍. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയില്‍ പോലും വിദ്യാര്‍ഥിനികള്‍ക്കിടയിലെ ഇത്തരം മുന്നേറ്റം പ്രകടമായി തുടങ്ങിയിരിക്കുന്നു.

പിന്നെ, ഹിന്ദു പെണ്‍കുട്ടികളെ കുറിച്ച് പറയുകയാണെങ്കില്‍ ചൊവ്വാദോഷവും ജാതകവും പറഞ്ഞ് ബുദ്ധിമുട്ടുന്നവര്‍ ഏറെയാണ്. പലരും ഇത്തരം ആചാരങ്ങളെ എതിര്‍ത്ത് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇത്തരത്തില്‍ ചിന്തിക്കുന്ന ചിലര്‍, അന്യമതസ്ഥരുടെ കൂടെ ജീവിക്കാന്‍ തയ്യാറാകുന്നു. വര്‍ഷങ്ങളായി എത്ര പേര്‍ അന്യമത‌സ്ഥരുമായി ചേര്‍ന്ന് കല്യാണം കഴിച്ചുവെന്ന കണക്ക് നിരത്തുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിന് പുറത്തെ ഏത് സംസ്ഥാനത്ത് പോയാലും ഇത്തരത്തില്‍ നൂറായിരം ബന്ധങ്ങളുടെ കണക്കുകള്‍ ലഭ്യമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :