പ്രേമത്തിന് കണ്ണും മൂക്കുമില്ല, പിന്നെയാണോ മതം?

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
PRO
കേരളത്തില്‍ ഇന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന പ്രധാന വിഷയമാണ് ലൌ ജിഹാദ്. അന്യ മതസ്ഥരെ സ്നേഹം നടിച്ച് മതം മാറ്റുന്ന ലൌ ജിഹാദ് കോടതി വരെ എത്തി കഴിഞ്ഞു. തീവ്രവാദത്തിന് പ്രണയമുഖം നല്‍കി വിവാദങ്ങള്‍ക്ക് തിരിക്കൊളുത്താനായി ചില മാധ്യമങ്ങളും വിവിധ സംഘടനകളും മത്സരിക്കുകയാണ്. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ മതചിഹ്നങ്ങളും അടയാളങ്ങളും ബന്ധപ്പെടുത്തി സാമുദായികമായ അപരഭീതി സൃഷ്ടിക്കുന്ന വര്‍ഗീയലോബി കേരളത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്നു. കേരള കാത്തലിക് ബിഷ്പ്സ് കൌണ്‍സിലിന്‍റെ കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മണി ആന്‍റ് വിജിലന്‍സ് 'ജാഗ്രത' എന്ന പേരുവെച്ച് സര്‍ക്കുലര്‍ വരെ പുറത്തിറക്കിയിട്ടുണ്ട്.

2005 മുതല്‍ ഇതുവരെ നാലായിരത്തിലേറെ പെണ്‍കുട്ടികള്‍ പ്രണയത്തില്‍ കുരുങ്ങി മതം മാറ്റത്തിന് വിധേയരായിട്ടുണ്ടെന്നാണ് ബിഷപ് കൌണ്‍സിലിന്‍റെ 'ജാഗ്രത'യില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന്, അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മുസ്ലീം മതത്തിലേക്ക് മതം മാറ്റം നടത്തുന്നതിനെതിരെ സംസ്ഥാനത്ത് ഹൈന്ദവ, ക്രിസ്ത്യന്‍ സംഘടനകള്‍ ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കയാണ്.

ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലെ തീവ്രവാദികള്‍ പ്രണയിക്കുകയും വിവാഹം കഴിച്ച് മതം മാറ്റുകയുമാണെന്നാണ് ഇവരുടെ ആരോപണം. ഈ ആരോപണം തീര്‍ത്തും ശരിയാണെന്ന് പറയാനാകില്ല. ഹിന്ദു, ക്രിസ്ത്യന്‍ ആണ്‍കുട്ടികള്‍ മുസ്‌ലിം പെണ്‍കുട്ടികളെ പ്രണയിച്ച് കല്യാണം കഴിക്കുന്നത് കേരളത്തില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

അന്യ മതസ്ഥരെ പ്രേമിക്കുന്നതും കല്യാണം കഴിക്കുന്നതും കേരളത്തില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിനുള്ള സ്വാതന്ത്ര്യവും ഇന്ത്യയിലുണ്ട്. എന്നാല്‍, അടുത്തിടെയാണ് ലൌ ജിഹാദ് പ്രണയം തീവ്രവാദമാണെന്ന രീതിയിലുള്ള വാദമുഖങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത്. ഇങ്ങനെ കല്യാണം കഴിച്ചവര്‍ ആരെങ്കിലും തോക്കെടുക്കാനോ ബോംബെറിയാനോ പോയതായി അറിവില്ല. അത്തരത്തില്‍ വല്ല ഒറ്റപ്പെട്ട സംഭവം നടന്നിട്ടുണ്ടെങ്കില്‍ തന്നെ, ഏതെങ്കിലും സമുദായത്തെ കാടടച്ച് അധിക്ഷേപിക്കുന്ന നിലപാടിനോട് യോജിക്കാനാകില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :