സ്കോളര്‍ഷിപ്പ് നേടി പഠിച്ചിരുന്ന പ്രകാശിന് അത് അപ്പോള്‍ വലിയ അനുഗ്രഹമായി. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും അദ്ദേഹം പഠനം പൂര്‍ത്തിയാക്കി. ആകെയുണ്ടായിരുന്ന പെങ്ങള്‍ ചെറുപ്പത്തിലേ മരിച്ചതോടെ പ്രകാശ് വായനയുടെ ലോകത്തിലേക്ക് ചുരുങ്ങി. പിന്നെ സൈക്കിളിലുള്ള കറക്കമായിരുന്നു പ്രധാന വിനോദം.
ക്രിക്കറ്റും വോളിബോളും ഫുട്ബോളും കളിച്ചുതുടങ്ങിയത് കോളേജിലെത്തിയപ്പോഴാണ്. ഒട്ടേറെ സമ്മാനങ്ങളും പഠനകാലത്ത് പ്രകാശ് നേടി. പത്താം ക്ലാസ് കഴിയുന്നതു വരെ അമ്മയോടൊപ്പം അമ്പലത്തില്‍ പോകുമായിരുന്നു. എഞ്ചിനീയര്‍ ആവണമെന്നായിരുന്നു ആഗ്രഹമെങ്കിലും അദ്ധ്യാപകരുടെ പ്രേരണ മൂലം അതിനു മുതിര്‍ന്നില്ല. പകരം സാമ്പത്തിക ശാസ്ത്രം പഠിച്ചു.
എം.ജി.ആറിന്‍റെയും ശിവാജിയുടെയും സിനിമ കണ്ട് രസിച്ചിരുന്ന സമയത്താണ് എഡിന്‍ബറോ സര്‍വകലാശാലയില്‍ പഠിക്കാനായി അവസരം കിട്ടുന്നത്. അന്ന് സ്വന്തം ജാവാ ബൈക്കും ആകെയുണ്ടായിരുന്ന ചില സമ്പാദ്യങ്ങളും എല്ലാം ഒപ്പിച്ചെടുത്താണ് വിമാനക്കൂലിക്ക് പണമുണ്ടാക്കിയത്.
ധനമന്ത്രി പി.ചിദംബരം, ഹിന്ദുവിന്‍റെ എന്‍.റാം എന്നിവര്‍ പ്രകാശിന്‍റെ സീനിയറായിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയുടെ വളര്‍ത്തുമകന്‍ ത്യാഗരാജനുമായുള്ള അടുപ്പം അദ്ദേഹത്തില്‍ അല്പം സംഗീതതാത്പര്യം വളര്‍ത്തിയെടുത്തു.
വിയറ്റ്‌നാം യുദ്ധത്തെ കുറിച്ചുള്ള അറിവുകളാണ് സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പ് പ്രകാശിന്‍റെ മനസ്സില്‍ ഉണര്‍ത്തിവിട്ടത്. ഇ.എം.എസിന്‍റെ ലേഖനങ്ങള്‍ വായിച്ചതോടെ സി.പി.എമ്മുമായി മാനസിക അടുപ്പം ഉണ്ടാവുകയും ചെയ്തു.
1970 ല്‍ എഡിന്‍ബറോയില്‍ നിന്നുള്ള പഠനം പൂര്‍ത്തിയാക്കി തിരിച്ചുവന്നശേഷം മദ്രാസിലെ പാര്‍ട്ടി ഓഫീസില്‍ പോയി മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാവാനുള്ള താത്പര്യം അറിയിച്ചു. വിദേശ ബിരുദം നേടി ജോലിയില്ലാതെ നടക്കുന്നതുകൊണ്ട് അമ്മയ്ക്ക് മനോവിഷമം ഉണ്ടായിരുന്നു. അപ്പോഴാണ് ഡല്‍ഹിയില്‍ ചെന്ന് എ.കെ.ജി യോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ക്ഷണം ലഭിച്ചത്.