ഓണ്‍‌ലൈന്‍ മാംസക്കച്ചവടം കൊഴുക്കുന്നു

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ ‘എസ്കോ’ (ESCO) എന്ന് അടിക്കുകയേ വേണ്ടൂ. നിങ്ങള്‍ തിരയുന്നത് ‘എസ്കോര്‍ട്ട് സര്‍വീസ് ഇന്‍ കേരള’ എന്നല്ലേ എന്ന് ഗൂഗിള്‍ തിരിച്ചുചോദിക്കും. കാരണം ‘എസ്കോര്‍ട്ട് സര്‍വീസുകള്‍’ കേരളത്തില്‍ പ്രിയങ്കരമാകുകയാണ്! ഗൂഗിളില്‍ എസ്കോര്‍ട്ട് സര്‍വീസുകളുടെ പിന്നാലെ പോയ ലേഖകന്‍ ആദ്യം കണ്ട സെര്‍ച്ച് റിസള്‍ട്ടില്‍ തന്നെ ക്ലിക്ക് ചെയ്തു. ആഡൂസ് ഡോട്ട് ഇന്‍ എന്ന ക്ലാസിഫൈഡ് സൈറ്റിലേക്കാണ് ലിങ്ക് പോയത്.

കേരളത്തിലെ നമ്പര്‍ വണ്‍ സ്ത്രീ/പുരുഷ എസ്കോര്‍ട്ട് സേവനം നടത്തുന്ന കമ്പനി എന്ന് അവകാശപ്പെടുന്ന അലീന എസ്കോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയിരിക്കുന്ന ഒരു പരസ്യത്തിലേക്കാണ് ആദ്യ തിരച്ചില്‍ ഫലം കൊണ്ടുപോയത്. കൊച്ചിയും ബാംഗ്ലൂരും അടിസ്ഥാനമാക്കി, സ്ത്രീ - പുരുഷ എസ്കോര്‍ട്ടുകളെ സപ്ലേ ചെയ്യുന്ന ഏജന്‍സിയാണെത്രെ അലീന എസ്കോര്‍ട്ട്‌സ്!

ഡയമണ്ട് ക്ലാസ്, ഗോള്‍ഡ് ക്ലാസ് സേവനങ്ങള്‍ ആണ് അവര്‍ നല്‍കുന്നത്. 35,000 രൂപാ തൊട്ട് 3 ലക്ഷം വരെ ചെലവ് വരുന്ന ടോപ്പ് മോഡലുകളും എയര്‍ ഹോസ്റ്റസുമാരും ടിവി/സിനിമാ താരങ്ങളുമാണ് ഡയമണ്ട് ക്ലാസില്‍. ആന്റിമാരും വീട്ടമ്മമ്മാരും കോളജ് പെണ്‍‌കുട്ടികളും അടങ്ങുന്ന ഗോള്‍ഡ് ക്ലാസ് സേവനത്തിന് രൂപ 20,000 തൊട്ട് 35,000 വരെയും. പുരുഷ എസ്കോര്‍ട്ടുകള്‍ക്ക് വിലയല്‍‌പ്പം കുറവാണ്. രൂപ 15,000 തൊട്ട് തുടങ്ങുന്നു.

അലീന എസ്കോര്‍ട്ട് സര്‍വീസ് കമ്പനി പോലെയുള്ള അനേകം ഓണ്‍‌ലൈന്‍ സെറ്റപ്പുകള്‍ നെറ്റിലുണ്ട്. അഞ്ചുലക്ഷത്തോളം യൂസര്‍മാര്‍ കേരളത്തിലെ എസ്കോര്‍ട്ട് സേവനങ്ങള്‍ക്കായി തിരഞ്ഞിട്ടുണ്ടെന്ന് ഗൂഗിളിന്റെ കണക്കുകള്‍ പറയുന്നു. ഇതില്‍ മൂന്ന് ലക്ഷത്തോളം പേരും തിരഞ്ഞിരിക്കുന്നത് കൊച്ചിയിലെ എസ്കോര്‍ട്ട് സേവനം തേടിയാണ്. ചുരുക്കത്തില്‍ കേരളത്തില്‍, പ്രത്യേകിച്ച് കൊച്ചിയില്‍ ഓണ്‍‌ലൈന്‍ മാം‌സക്കച്ചവടം കൊഴുക്കുകയാണ് എന്ന് സാരം.

ഇക്കഴിഞ്ഞ ദിവസമാണ് ഇന്റര്‍നെറ്റിലൂടെ പെണ്‍കുട്ടികളുടെ പരസ്യവും കൂടുതല്‍ വിവരങ്ങളും നല്‍‌കി പഞ്ചനക്ഷത്രഹോട്ടലുകളിലും ഫ്‌ളാറ്റുകളിലും പെണ്‍വാണിഭം നടത്തു സംഘം കൊച്ചിയില്‍ പിടിയിലായത് കച്ചവടം കൊഴുത്തിരിക്കുകയാണെന്ന് തെളിയിക്കുന്നു‍. കൊച്ചിയിലെ നടത്തിപ്പുകാരന്‍ തിരുവനന്തപുരം സഖറിയാ അറിയപ്പെടുന്ന ആലുവയില്‍ താമസിക്കുന്ന സഖറിയാ, ചെന്നൈ സ്വദേശി ലാവണ്യ (27), മട്ടൂര്‍ സ്വദേശി ശ്രുതി(18) എന്നിവരെയാണ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തത്‌.

ഈ സംഘത്തെ നയിച്ചിരുന്നത് മുംബൈ സ്വദേശിയായ ജയദീപാണെത്രെ. ഇയാളാണ് ഇന്റര്‍നെറ്റിലൂടെ ഫോട്ടോയും വിവരങ്ങളും നല്‍‌കിയിരുന്നത്. ഒരു പെണ്‍‌കുട്ടിക്ക് 35,000 മുതല്‍ 65,000 രൂപവരെയാണെത്രെ ഈ സംഘം ഈടാക്കുന്നത്. ഈ തുകയില്‍ 30 ശതമാനവും നെറ്റിലൂടെ കസ്റ്റമര്‍മാരെ വലവീശിപ്പിടിക്കുന്ന ജയദീപീനാണ്‌. ബാക്കി തുക കുട്ടികളെ താമസിപ്പിക്കുന്ന ആള്‍ക്കും പെണ്‍‌കുട്ടികള്‍ക്കും വീതിച്ച് നല്‍‌കുമെത്രെ.

മാധ്യമങ്ങള്‍ ഓണ്‍‌ലൈന്‍ മാംസക്കച്ചവടത്തെ പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ തുടങ്ങിയതോടെ കോടതി ഇടപെടുകയും സര്‍ക്കാരിനോട് തക്ക നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണം നടത്തുകയും സിനിമാസീരിയല്‍ നടികളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അടക്കം പലരെയും പൊക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സെക്‌സ്‌ മാഫിയയിലെ പ്രധാന കണ്ണിയായ ഉദയചന്ദ്രനും പിടിയിലായി. എന്നാല്‍ പൊലീസിന്റെ മെല്ലെപ്പോക്ക് നയത്തിനാല്‍ വീണ്ടും ഓണ്‍‌ലൈന്‍ മാംസക്കച്ചവടം കൊഴുക്കുകയാണ്.

ജയദീപിനെയും ഉദയചന്ദ്രനെയും പോലുള്ള വിരുതന്മാര്‍ വിരിച്ച വലയില്‍ നിരവധി വീട്ടമ്മമ്മാരും കോളജ് പെണ്‍‌കുട്ടികളും വീണിട്ടുണ്ടെന്നാണ് അറിയുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും ആവശ്യമുള്ളത്ര പണവും സുഖവും തേടിയാണ് പലരും ഇത്തരം മാഫിയകളില്‍ പെട്ടുപോകുന്നത്. എന്നാല്‍ ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നെ സംഘം പറയുന്നത് അനുസരിക്കുകയേ നിവൃത്തിയുള്ളൂ. കാരണം, ‘ബ്ലാക്ക് മെയില്‍’ ചെയ്യാന്‍ ആവശ്യമായതെല്ലാം അവര്‍ ഇതിനകം സംഘടിപ്പിച്ച് കഴിഞ്ഞിട്ടുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :