എക്സിറ്റ്‌പോള്‍ സത്യമാകുമോ? ഭരണത്തിലേറുക തൂക്കുമന്ത്രിസഭയോ?

ന്യൂഡല്‍ഹി| Last Updated: ബുധന്‍, 14 മെയ് 2014 (10:26 IST)
എക്സിറ്റ്‌പോള്‍ ഫലം സത്യമാകുമോ? തൂക്കുമന്ത്രിസഭ വരുമോ?, ഇന്ദ്രപ്രസ്ഥത്തില്‍ ചര്‍ച്ച ചൂട് പിടിക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഒന്നൊഴികെയെല്ലാം പറയുന്നു. ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ 249 സീറ്റുകള്‍മാത്രമാണ് പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിനും 23 സീറ്റുകള്‍ കുറവ്. ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പിച്ചു പറയുമ്പോഴും കരുതലോടെയാണ് ബിജെപി നീങ്ങുന്നത്. മൂന്നാംചേരിയിലും മറ്റുമുള്ള കക്ഷികളുടെ പിന്തുണതേടാനുള്ള നീക്കങ്ങളും ബിജെപി സജീവമാക്കി.

ഇതിനിടെ തെരഞ്ഞെടുപ്പുഫലം വരുന്നതിന് മുന്നോടിയായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. തൂക്കുസഭയ്ക്കുള്ള സാധ്യതകള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയെങ്കിലും അത്തരമൊരു സാഹചര്യം ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.

ഏതെങ്കിലും പാര്‍ട്ടിക്കോ സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചാല്‍ അവരെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് രാഷ്ട്രപതി ചെയ്യുക. അതേസമയം, ഒരു പാര്‍ട്ടിക്കും സഖ്യത്തിനും കേവല ഭൂരിപക്ഷമായ 272 ലഭിച്ചില്ലെങ്കില്‍ രാഷ്ട്രപതിയുടെ പങ്ക് നിര്‍ണായകമാകും.

1996-ല്‍ ഉണ്ടായപ്പോള്‍ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ ബിജെപിയെയാണ് സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത്. 13 ദിവസംമാത്രം നീണ്ട അന്നത്തെ അടല്‍ബിഹാരി വാജ്‌പേയി സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ രാജിവെച്ചു പോകേണ്ടിവന്നു.

തുടര്‍ന്ന്, കോണ്‍ഗ്രസ് പിന്തുണയോടെ ഐക്യമുന്നണിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചു. ദേവഗൗഡയും, പിന്നീട് ഐകെ ഗുജ്‌റാളും പ്രധാനമന്ത്രിമാരായി. രാജീവ്ഗാന്ധിവധം അന്വേഷിച്ച ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഗുജ്‌റാള്‍ സര്‍ക്കാറിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു.

1998-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 182 സീറ്റുകള്‍ നേടി. ഈ സര്‍ക്കാറിന് 13 മാസത്തെ ആയുസുമാത്രമാണ് ഉണ്ടായിരുന്നത്. ജയലളിത പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് 1999-ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചത്. ഈ വര്‍ഷങ്ങളിലെല്ലാം തന്നെ എക്സിറ്റ്പോള്‍ ഫലം ബിജെപിക്ക് അനുകൂലമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍‌ഡി‌എ തനിച്ച് വ്യക്തമായ ഭൂരിപക്ഷം നേടുമോയെന്ന് കണ്ടു തന്നെ അറിയണം.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :