അമ്മയെ തല്ലിയാലും രണ്ട് പക്ഷമോ?

അമ്മയെ തല്ലിയാൽ രണ്ടു പക്ഷം നിൽക്കാനാകുമോ? പല ആളുകൾ, പല നീതികൾ...

aparna shaji| Last Updated: വ്യാഴം, 6 ഏപ്രില്‍ 2017 (11:49 IST)
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നാണ് പഴമൊഴി. എന്നാൽ ഇവിടെ ശരി അമ്മയുടെ കൂടെയാണ്. അതുകൊണ്ട് തന്നെ രണ്ട് പക്ഷമായി നിൽക്കാൻ കേരളത്തിനാകില്ല. പക്ഷേ, എന്നിട്ടും തെറ്റുകളെ ന്യായീകരിക്കാൻ 'ചിലർ' ഇറങ്ങിയിട്ടുണ്ട്. എന്ന അമ്മ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരമിരിക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അത് നൊന്തു പ്രസവിച്ച തന്റെ കുഞ്ഞിന്റെ നീതിയ്ക്കായിട്ടാണ്.

ജിഷ്ണുവിന് നീതി ലഭിയ്ക്കാതെ പോയാൽ നൽകേണ്ടി വരിക വലിയ വിലയാണ്. ഒരമ്മയുടെ കണ്ണീരിന്റെ വില. കേരളം ഞെട്ടി തലതാഴ്ത്തിയ ദിവസമായിരുന്നു ഇന്നലെ. തന്റെ പൊന്നോമനയുടെ ഘാതകരെ അറസ്റ്റ് ചെയ്യണം എന്നൊരൊറ്റ ആവശ്യം മാത്രമേ മഹിജയ്ക്കുണ്ടായിരുന്നുള്ളു. ജിഷ്ണു മരിച്ച് 90 ദിവസം പൂർത്തിയായിട്ടും ഇരുട്ടിൽ തപ്പുന്ന പൊലീസിനെതിരെയായിരുന്നു അവരുടെ സമരം. നീതി കിട്ടാതെ വരുമ്പോൾ ഇങ്ങനെയൊക്കെ പ്രതിഷേധിക്കാനും പ്രതികരിക്കാനും അല്ലേ ഒരമ്മയ്ക്ക് കഴിയൂ.

കൃത്യമായ തെളിവ് കോളേജിനെതിരെയും മാനേജ്‌മെന്റിനെതിരെയും ഉണ്ടായിട്ട് പോലും പ്രതികളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടയ്ക്കാൻ പൊലീസിനോ അതിന് ഉത്തരവിടാൻ ആഭ്യന്തര വകുപ്പിനോ എന്തുകൊണ്ട് കഴിയുന്നില്ല?. പൊലീസിന്റെ ഉത്തരവാദിത്വമില്ലായ്മയുടെയും നാടകംകളിയുടെയും അനന്തരഫലമാണ് പ്രതികൾക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന സംരക്ഷണം.

ആ അമ്മയുടെ കണ്ണീരിന് പകരം നൽകാൻ സർക്കാരിന് ഒന്നേ കഴിയൂ, മകന് വേണ്ടിയുള്ള നീതി. അതെല്ലാം അറിഞ്ഞെന്നിരിയ്ക്കേ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ശിക്ഷിക്കാനും എന്തുകൊണ്ട് സാധിക്കുന്നില്ല. ഇക്കിളി വാക്കുകൾ കൊണ്ട് ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയ വൃദ്ധ മന്ത്രിയുടെ രാജിക്ക് പിന്നിലെ കുറ്റവാളികളെ പിടിക്കാൻ മണിക്കൂറുകൾ കൊണ്ട് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് അധികാരവർഗ്ഗത്തിന് എന്തുകൊണ്ട് ഒരമ്മയുടെ കണ്ണീർ കാണാൻ കഴിയുന്നില്ല.

നീതി എന്നത് രണ്ടല്ല എന്ന് എന്നാണിവർ മനസ്സിലാക്കുക. പ്രമുഖർക്കും സമ്പന്നർക്കും ഒരു നീതി, പാവപ്പെട്ടവർക്കും നിരാലംബർക്കും മറ്റൊരു നീതി എന്നാണ് ഇപ്പോൾ നടക്കുന്നത്. പ്രശസ്ത നടിയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ അവരുടെ കാര്യത്തിൽ കാണിച്ച ഉത്സാഹം ഒരു വിദ്യാർത്ഥിയുടെ മരണത്തിനു ഉത്താരവാദി ആയവരുടെ കാര്യത്തിൽ അധികാരികൾ കാണിക്കാത്തതെന്തു കൊണ്ട്?. പ്രമുഖ നടിയ്ക്ക് നീതി വേണ്ടെന്നല്ല, അവർക്ക് നീതി നൽകാൻ സർക്കാർ ബാധ്യസ്ഥരാണെങ്കിൽ ഓരോ ജനങ്ങളുടെയും കാര്യത്തിൽ അത് അങ്ങനെ തന്നെയാണ്.

പൊലിസിന്റെ കാട്ടാളത്തം വർധിച്ചു വരികയാണ്. പലയിടങ്ങളിലും നോക്കുകുത്തിയായി നിൽക്കുന്നവരാണ് പൊലീസ്. അധികാരികൾക്ക് മുന്നിൽ മകന്റെ നീതിക്കായി കൈകൂപ്പിക്കരഞ്ഞ അമ്മയുടെ കണ്ണീർ മരണം വരെ കണ്ടുനിന്നവരേയും കണ്ടില്ലെന്ന് നടിച്ചവരുടെയും ഉറക്കം കെടുത്തുമെന്ന് നിസ്സംശയം പറയാം. നീതിക്കായി തലകുനിച്ച് നിൽക്കേണ്ടി വരുന്നുവോ? നീതി എന്നത് 'പിച്ച' ആണെന്നാണോ അധികാരികൾ ധരിച്ചിരിയ്ക്കുന്നത്?.

സർക്കാർ എന്നും ഇരകൾക്കൊപ്പമാകണം. തെറ്റ് പൊലീസ് ചെയ്താലും പ്രതികരിക്കാനും തക്കശിക്ഷ നൽകാനും സർക്കാർ ബാധ്യസ്ഥരാണ്. ജിഷ്ണു പ്രണോയി എന്ന് വിദ്യാർത്ഥിയെ ഇല്ലാതാക്കിയവർക്കൊപ്പമോ ഇപ്പോൾ പൊലീസ് ചവിട്ടിയരക്കുന്ന ആ അമ്മയുടെ നീതിയെ ഇല്ലാതാക്കുന്നവർക്കൊപ്പമാകരുത് സർക്കാർ. ജിഷ്ണു എസ് എഫ് ഐയോ കെ എസ് യുവോ ആരുമാകട്ടെ. കേരളത്തിലെ ഒരു പൗരനായിരുന്നു അദ്ദേഹവും. അവന്റെ ശരികൾ തന്നെയാണ് ഇന്ന് അവനെതിരെ നിൽക്കുന്നതെന്നത് വേദനിപ്പിക്കുന്ന സത്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :